ഹവാന: റഷ്യയിൽ നിന്നും ഒരു ലക്ഷം മെട്രിക് ടൺ എണ്ണ എത്തിയത്തോടെ ഊർജ്ജക്ഷാമം നേരിടുന്ന ക്യൂബയ്ക്ക് താൽക്കാലിക ആശ്വാസം. ഈ വർഷമാദ്യം അമേരിക്ക ക്യൂബയിലേക്കുള്ള ഇന്ധന ലഭ്യത തടഞ്ഞതിന് ശേഷം ദ്വീപിലേക്ക് എത്തുന്ന ആദ്യത്തെ വലിയ എണ്ണയാണിത്.
റഷ്യൻ പതാക വഹിച്ച ടാങ്കർ മാർച്ച് അവസാനത്തോടെ ക്യൂബയിലെ മറ്റാൻസാസ് ബേയിൽ വെച്ച് ഏകദേശം ഒരു ലക്ഷം ബാരൽ റഷ്യൻ യുറൽസ് ക്രൂഡ് ഓയിൽ കൈമാറി.
അമേരിക്കയുടെ ഉപരോധത്തെ വെല്ലുവിളിച്ചായിരുന്നു ഈ നീക്കം. എന്നാൽ മാനുഷിക പരിഗണനകൾ കണക്കിലെടുത്താണ് ടാങ്കറിനെ എണ്ണ എത്തിക്കാൻ അനുവദിച്ചതെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കി.
ക്യൂബയിലെ റഷ്യൻ എംബസിയും ഇന്ധനം എത്തിയതിനെ ഈ ആഴ്ച തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ‘ഹുറേ’ വിളികളോടെ ആഘോഷിച്ചു. രാത്രിയിൽ വെളിച്ചത്താൽ തിളങ്ങുന്ന ഹവാനയുടെ ഡ്രോൺ ദൃശ്യങ്ങളും എംബസി പങ്കുവെച്ചു.
ബുധനാഴ്ച വൈകിട്ട് സ്റ്റേറ്റ് ടെലിവിഷനിൽ സംസാരിക്കവേ, ഈ ആശ്വാസം താൽക്കാലികം മാത്രമായിരിക്കുമെന്ന് ക്യൂബൻ ഊർജ്ജ മന്ത്രി വിസെന്റെ ഡി ലാ ഒ ലെവി മുന്നറിയിപ്പ് നൽകി.
‘ഇത് ഞങ്ങൾക്ക് അധികം സമയം നൽകില്ലെന്ന് പറഞ്ഞ ഡി ലാ ഒ ലെവി, രാജ്യത്തിന്റെ ഉൽപ്പാദന – വ്യവസായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഓരോ മാസവും സമാനമായ എട്ട് കപ്പലുകളെങ്കിലും ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.
തങ്ങളുടെ പഴയകാല സഖ്യകക്ഷിയായ ക്യൂബയിലേക്ക് മറ്റൊരു ഇന്ധന ശേഖരം കൂടി അയക്കാൻ തയ്യാറെടുക്കുകയാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
ജനുവരി 3 ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ വെനസ്വേലയിൽ നിന്നുള്ള എണ്ണ കയറ്റുമതി അമേരിക്ക തടഞ്ഞതോടെ ക്യൂബയ്ക്ക് മേലുള്ള ഉപരോധങ്ങളും സമ്മർദ്ദവും വർധിച്ചു.
ക്യൂബയിലേക്ക് ക്രൂഡ് ഓയിൽ അയക്കുന്ന രാജ്യത്തിന് മേൽ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ക്യൂബയ്ക്ക് ഇന്ധനം നൽകിയിരുന്ന മറ്റുരാജ്യങ്ങളും വിതരണം നിർത്തിവെച്ചു, ഇതിനേ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്.
Content Highlight: Russian oil ships bring relief to Cuba amid US blockade; 100,000 metric tons of oil reaches Havana coast