മോസ്കോ: ഏപ്രിൽ ഒന്നുമുതൽ പെട്രോൾ കയറ്റുമതി നിർത്തിവെക്കാൻ ഊർജ മന്ത്രാലയത്തിന് നിർദേശം നൽകി റഷ്യൻ ഉപ പ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്.
ജൂലൈ 31 വരെ നിരോധനം നിലനിൽക്കുമെന്ന് റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം ആഗോള എണ്ണ വിപണിയിലും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിപണിയിലും ഉണ്ടായ അസ്ഥിരത വിലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നോവാക് പറഞ്ഞു.
കഴിഞ്ഞ വർഷം റഷ്യയിലെ ചില പ്രദേശങ്ങളിലും, റഷ്യയുടെ നിയന്ത്രണത്തിലുള്ള ഉക്രൈൻ ഭാഗങ്ങളിലും പെട്രോൾ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കുനേരെ ഉക്രൈൻ ആക്രമണം ശക്തമാക്കിയതും സീസണൽ ഡിമാന്റ് വർധിച്ചതുമാണ് ക്ഷാമത്തിന് കാരണമായത്.
അതേസമയം, വിദേശ വിപണികളിൽ റഷ്യൻ പെട്രോളിയത്തിനുള്ള ഉയർന്ന ഡിമാന്റ് ഒരു അനുകൂല ഘടകമാണെന്നും നോവാക് പറഞ്ഞു.
ക്രൂഡ് ഓയിൽ സംസ്കരണത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെ അതേ നിലയിൽ തുടരുന്നുണ്ടെന്നും, ഇത് പെട്രോളിയം ഉത്പന്നങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ധനവില വർധിക്കുന്നത് നിയന്ത്രിക്കുന്നതിനും ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയും മുമ്പും പലതവണ റഷ്യ പെട്രോൾ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞവർഷം റഷ്യ ഏകദേശം 50 ലക്ഷം മെക്ട്രിക് ടൺ പെട്രോൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 117000 ബാരൽ പെട്രോൾ ഉത്പാദിപ്പിക്കുന്നുണ്ട്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു.
Content Highlight: Russia to suspend petrol exports from April 1