| Wednesday, 6th May 2015, 11:41 pm

രൂപേഷും സംഘവും ക്രിമിനലുകളല്ല, സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചവര്‍: കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍:  രൂപേഷും സംഘവും ക്രമിനലുകളല്ലെന്നും സമൂഹത്തിന്റെ പരിവര്‍ത്തനത്തിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചവരാണ് ഇവരെന്നും കോടതി. കോയമ്പത്തൂര്‍ പ്രത്യേക കോടതിയാണ് പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഇവര്‍ വിദ്യാസമ്പന്നരാണെന്നും സ്വന്തം വഴിയില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മണിക്കൂറോളം നീണ്ട കോടതി നടപടിയാണ് ഇന്നുണ്ടായത്. സായുധ പോരാട്ടം നടത്തി, നിരോധിത സംഘടനയിലേക്ക് ആളെ ചേര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്.

തിങ്കളാഴ്ചയായിരുന്നു ഇവരെ പിടികൂടിയിരുന്നത്. കഴിഞ്ഞ ദിവസം രൂപേഷ് അടക്കമുള്ളവരെ കോയമ്പത്തൂര്‍ സി.ജെ.എം കോടതി ജൂണ്‍ മൂന്ന് വരെ റിമാന്റ് ചെയ്തിരുന്നു. ആന്ധ്രയില്‍ നിന്നും തങ്ങളെ തട്ടികൊണ്ട് വന്നതാണെന്നും നിരാഹാരം കിടന്നതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ അധികൃതര്‍ തയ്യാറായതെന്നും കഴിഞ്ഞ ദിവസം രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തില്‍ നിന്ന് രൂപേഷ് ഇക്കാര്യം വിളിച്ചുപറയുകയാണ് ഉണ്ടായത്. എന്‍കൗണ്ടറില്‍ തങ്ങളെ കൊലപ്പെടുത്താനായിരുന്നു പോലീസിന്റെ പദ്ധതിയെന്ന് രൂപേഷിനൊപ്പം അറസ്റ്റിലായ അനൂപും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more