| Wednesday, 17th May 2017, 11:46 am

രണ്ടുപേര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് പൊലീസിന് 17കാരിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: രണ്ട് പേര്‍ തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതായി പൊലീസിന് പതിനേഴുകാരിയുടെ കത്ത്. ഹരിയാനയിലെ രോഹ്തക്കിലാണ് സംഭവം.

കത്ത് ലഭിച്ച വിവരം രോഹ്തക് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഗരിമ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കത്തില്‍ പരാമര്‍ശിച്ച വിലാസപ്രകാരം നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് നേരിട്ട് എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് പതിനൊന്നിനാണ് കത്ത് ലഭിച്ചതെന്ന് ഹരിയാനയിലെ വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പറയുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ താന്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്.

തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ആരെയെങ്കിലും ഇക്കാര്യം അറിയിച്ചാല്‍ അതിന്റെ പ്രത്യാഘാതം നേരിടുമെന്നു പറഞ്ഞതായും പെണ്‍കുട്ടി പറയുന്നത്.


Also Read:‘വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു’: കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ


പെണ്‍കുട്ടി കത്തില്‍ പറഞ്ഞ രണ്ടു യുവാക്കളെ വിളിച്ച് ചോദ്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

“പരാതിയില്‍ പറയുന്ന രണ്ടു യുവാക്കളെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കുറ്റം അവര്‍ നിഷേധിക്കുകയാണ്.” പൊലീസ് പറയുന്നു.

പെണ്‍കുട്ടിയോട് നേരിട്ട് പ്രത്യക്ഷപ്പെടാന്‍ മാധ്യമങ്ങള്‍ വഴി തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ വരാന്‍ തയ്യാറായാല്‍ പെണ്‍കുട്ടിക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more