| Wednesday, 20th May 2020, 4:41 pm

അതായിരുന്നു ധോണിയുടെ തന്ത്രം; 2007 ലോകകപ്പില്‍ പാകിസ്താനെ ബൗള്‍ ഔട്ടില്‍ തോല്‍പ്പിച്ചതിനെക്കുറിച്ച് ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2007 ലെ ടി-20 ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യറൗണ്ട് മത്സരം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ക്രിക്കറ്റില്‍ ആദ്യമായി ബൗള്‍ ഔട്ട് വിധി നിര്‍ണയിച്ച മത്സരമായിരുന്നു അത്.

ഫുട്‌ബോളിലെ പെനാല്‍റ്റി ഷൂട്ടൗട്ട് മാതൃകയില്‍ വിജയിയെ നിശ്ചയിക്കുന്ന രീതിയാണ് ബൗള്‍ ഔട്ട്. ഇരുടീമുകളും തുല്യസ്‌കോര്‍ നേടിയപ്പോള്‍ മത്സരം ബൗള്‍ ഔട്ടിലേക്ക് നീങ്ങുകയായിരുന്നു.

ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന്‍ ടൈ പിടിക്കുകയായിരുന്നു.
20 ഓവറില്‍ ഇരു ടീമും 141 റണ്‍സ് വീതം നേടിയതോടെയാണ് ബൗള്‍ ഔട്ടിലേക്ക് കാര്യങ്ങള്‍ പോയത്.

ബൗള്‍ ഔട്ടിന് പാകിസ്താന്‍ പേസര്‍മാരെ പരീക്ഷിച്ചപ്പോള്‍ ധോണി ഇന്ത്യയ്ക്കായി ഹര്‍ഭജനൊപ്പം പാര്‍ട്ട് ടൈം ബൗളര്‍മാരെ ആണ് പരീക്ഷിച്ചത്.

മാത്രമല്ല വിക്കറ്റിന് പിന്നില്‍ ധോണി ബൗളര്‍മാരെ സഹായിക്കാനായി മുട്ടുകുത്തി ഇരിക്കുകയും ചെയ്തു. അത് ഏറെ സഹായകമായെന്ന് അന്ന് പന്തെറിഞ്ഞവരില്‍ ഒരാളായ റോബിന്‍ ഉത്തപ്പ പറയുന്നു.

പാകിസ്ഥാന്റെ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മലാവട്ടെ വിക്കറ്റിന് പിന്നില്‍ സാധാ പൊസിഷനില്‍ നില്‍ക്കുകയായിരുന്നു.

‘തനിക്ക് നേരെ പന്തെറിയാനായിരുന്നു ധോണി അവിടെ ഞങ്ങളോട് നിര്‍ദേശിച്ചത്. അത് ശരിക്കും ഫലം കണ്ടു.’

ഹര്‍ഭജന്‍, വീരേന്ദര്‍ സെവാഗ്, ഉത്തപ്പ എന്നിവരാണ് ബൗള്‍ ഔട്ടില്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ ഹര്‍ഭജന്‍ സിങ് മാത്രമായിരുന്നു റെഗുലര്‍ ബൗളര്‍.

ഫാസ്റ്റ് ബൗളര്‍മാരുടെ കൈകളിലേക്ക് ബൗള്‍ ഔട്ടില്‍ പന്ത് നല്‍കിയ പാകിസ്ഥാന് പാടെ പിഴച്ചു. 2007 ട്വന്റി20 ലോകകപ്പിലാണ് ആദ്യമായി ബൗള്‍ ഔട്ട് വരുന്നത്.

ഇതിന് ശേഷം ടി-20യില്‍ ഇരുടീമുകളും തുല്യസ്‌കോര്‍ നേടുമ്പോള്‍ വിധി നിര്‍ണയത്തിന് സൂപ്പര്‍ ഓവറിനെയാണ് ആശ്രയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more