| Tuesday, 19th March 2019, 11:15 pm

ബീഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സീറ്റ് ധാരണയായി; സി.പി.ഐ.എം.എല്ലിന് രണ്ട് സീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബീഹാറില്‍ മഹാസഖ്യത്തിനുള്ളില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പാറ്റ്‌നയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ആര്‍.ജെ.ഡി 19 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിയ്ക്ക് നാല് സീറ്റുകളാണ് നല്‍കിയത്. ജിതാന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ശരദ് യാദവിന്റെ എല്‍.ജെ.ഡിയ്ക്കും സി.പി.ഐ.എം.എല്ലിനും രണ്ട് വീതം സീറ്റുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് മാറി കൊടുത്ത രണ്ട് സീറ്റുകളാണ് സി.പി.ഐ.എം.എല്ലിന് നല്‍കിയത്. ആര മണ്ഡലത്തില്‍ നിന്ന് രാജു യാദവിനെ മത്സരിപ്പിക്കുമെന്ന് സി.പി.ഐ.എം.എല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ബീഹാറില്‍ നിര്‍ണ്ണായ ശക്തിയാണ് സി.പി.ഐ.എം.എല്‍. ബീഹാര്‍ നിയമസഭയില്‍ മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിയ്ക്കുണ്ട്. കേന്ദ്രമന്ത്രിയായ രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയേക്കാള്‍ (2 എം.എല്‍.എമാര്‍) വലിയ കക്ഷിയാണ് സി.പി.ഐ.എം.എല്‍ ബീഹാറില്‍.

ആര, സിവാന്‍, കഠിഹാര്‍ എന്നിവയാണ് സി.പി.ഐ.എം.എല്ലിന്റെ ശക്തി കേന്ദ്രങ്ങള്‍. ബെഗുസരായ്-മിഥില മേഖലയില്‍ സി.പി.ഐയ്ക്കും ആധിപത്യമുണ്ട്. ബീഹാറിലെ 40 സീറ്റുകളില്‍ 20 സ്ഥലത്ത് 2014ല്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more