കോഴിക്കോട്: സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ വ്യാപക ചർച്ചകളാണ് സംസ്ഥാനത്തുടനീളം ഉയർന്നുവരുന്നത്. ഗാനാലാപനത്തെ അനുകൂലിച്ച് കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയപ്പോൾ സി.പി.ഐ.എം. ശക്തമായി എതിർക്കുകയാണുണ്ടായത്.
കഴിഞ്ഞദിവസം മുൻമന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ മുഹമ്മദ് റിയാസാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയിൽ നിരവധിപേർ വന്ദേമാതരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
ബി.ജെ.പിയുടെ പ്രതിഷേധമാണ് ഒടുവിലായി പുറത്തെത്തുന്നത്. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃത്വം റിയാസിനെതിരെ മുതലക്കുള്ളത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. റിയാസ് രാജ്യദ്രോഹിയാണ്, പാകിസ്ഥാനും ചൈനക്കും വേണ്ടി വിടുപണി ചെയ്യുന്നു എന്നിവയാണ് റിയാസിനെതിരെയുള്ള ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ.
അതേസമയം ബി.ജെ.പിയ്ക്ക് ആദ്യമായി ഭരണം ലഭിച്ച പശ്ചിമ ബംഗാളിൽ സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം ആലപിച്ചില്ല. തമിഴ്നാട് ടി.വി.കെ സർക്കാർ അധികാരത്തിലേറിയ വേളയിലും വന്ദേമാതരം വിവാദങ്ങൾക്ക് കാരണമായിരുന്നു. സംസ്ഥാന ഗാനത്തേക്കാളും പ്രാധാന്യം ദേശീയ ഗീതത്തിന് നൽകി എന്ന സി.പി.ഐ.എമ്മിന്റെ വിമർശനത്തിനൊടുവിൽ ടി.വി.കെ തിരുത്തുമെന്ന് പറഞ്ഞു.
കേരളത്തിലും സി.പി.ഐ.എം. ദേശീയ ഗീതം പൂർണമായി ആലപിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗാനത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് 1937 ലെ കോൺഗ്രസ് പ്രവർത്തക സമിതി തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
അതിനിടയിൽ യു.ഡി.എഫ്. നടപടികളെ അനുകൂലിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീറും രംഗത്തെത്തി. 1896 ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്ര നാഥ ടാഗോർ തന്നെ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു എന്നായിരുന്നു ഷഫീറിന്റെ വിശദീകരണം.
Content Highlight: Riyas’s response against Vande Mataram; BJP protests