| Tuesday, 12th July 2016, 2:36 pm

ബാറുകള്‍ പൂട്ടിയശേഷം ലഹരി ഉപയോഗം 70% വര്‍ധിച്ചു: യു.ഡി.എഫിന്റെ മദ്യനയത്തിനെതിരെ ഋഷിരാജ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: ബാറുകള്‍ പൂട്ടിയശേഷം കേരളത്തില്‍ ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ലഹരി ഉപയോഗത്തില്‍ 70% വര്‍ധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളുടെയും കോളജുകളുടെയും പരിസരത്തുള്ള തട്ടുകടകളിലും മറ്റും ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. ട്രെയിന്‍, റോഡ്, വിമാനമാര്‍ഗം വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്നായിരുന്നു കേരളത്തിലെ ബാറുകള്‍ പൂട്ടിയത്. മദ്യനയം ലഹരി ഉപഭോഗം വര്‍ധിപ്പിച്ചു എന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് എക്‌സൈസ് കമ്മീഷണറുടെ പരാമര്‍ശം.

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more