| Sunday, 11th May 2025, 1:07 pm

വീണ്ടും തമിഴില്‍ അച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍? ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മകനാകുന്നത് ആ സൂപ്പര്‍താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ തമിഴ് സിനിമയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ വളരെ വേഗത്തില്‍ തമിഴ് സിനിമാലോകത്ത് തന്റെ സ്ഥാനമുറപ്പിച്ചു. എന്റര്‍ടൈനര്‍ ചിത്രങ്ങളിലൂടെ തമിഴിലെ ടൈര്‍ 2 നടന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലെത്താനും ശിവക്ക് സാധിച്ചു.

കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അമരനിലൂടെ തന്റെ പ്രേക്ഷകപ്രീതി ശിവകാര്‍ത്തികേയന്‍ ഉയര്‍ത്തി. 

ശിവകാര്‍ത്തികേയന്റെ 24ാമതായി വരുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയേക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അച്ഛന്‍ മകന്‍ ബന്ധത്തിലും വൈകാരിക ബന്ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിത്രത്തില്‍ ഒരു ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലാല്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ്‌യുടെ അച്ഛനായി എത്തിയ ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തമിഴിലെ ഒരു പുതുമുഖ സൂപ്പര്‍താരത്തിന്റെ പിതാവായി എത്തിയേക്കും എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നിരുന്നാലും, ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരം അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്ത് വിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ല്‍ പുറത്തിറങ്ങിയ ജില്ല എന്ന ചിത്രത്തില്‍ വിജയ്‌യുടെ അച്ഛനായി അഭിനയിച്ചിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും സിനിമ തിയേറ്ററുകളില്‍ ഹിറ്റായിരുന്നു.

അതേ സമയം മോഹന്‍ലാലിന്റെ തുടരും സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ മുന്നേറുകയാണ് ഇതിനോടകം ചിത്രം കേരളത്തില്‍ നിന്ന് മാത്രം 90 കോടി സ്വന്തമാക്കി കഴിഞ്ഞു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ താരം.

അതേസമയം, എ. ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസി എന്ന ആക്ഷന്‍ ത്രില്ലറിലാണ് ശിവകാര്‍ത്തികേയന്‍ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Reports suggest that Mohanlal and Sivakarthikeyan are teaming up

We use cookies to give you the best possible experience. Learn more