| Saturday, 15th December 2012, 4:03 pm

ബാബരി മസ്ജിദിനേയും മുംബൈ ആക്രമണവും താരതമ്യം ചെയ്തിട്ടില്ല: റഹ്മാന്‍ മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് സംഭവത്തേയും മുംബൈ ഭീകരാക്രമണത്തേയും താരതമ്യം ചെയ്തിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്.[]

മുംബൈ ഭീകരാക്രമണം പോലുള്ള നീചകൃത്യങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ യാദൃശ്ചികമായിട്ടാണ് ബാബരി മസ്ജിദ് സംഭവത്തേയും മുംബൈ ആക്രമത്തെയും കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച്ച രാത്രിയാണ് റഹ്മാന്‍ മാലിക് വിവാദ പരാമര്‍ശം നടത്തിയത്. “ബാബരി മസ്ജിദ് സംഭവവും മുംബൈ ഭീകരാക്രമണവും സംഝോധ എക്‌സ്പ്രസ് സംഭവവും ഇനി നമുക്ക് വേണ്ടെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പരാമര്‍ശം. ഇനിയൊരു ബാബരി സംഭവം നമുക്ക് വേണ്ടെന്നും സമാധാനത്തിനായി ഇന്ത്യക്കും പാക്കിസ്ഥാനും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റഹ്മാന്‍ മാലിക്കിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്.  ബാബ്‌റി മസ്ജിദ് സംഭവത്തില്‍ പാക്കിസ്ഥാന് ഇടപെടേണ്ട കാര്യമില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു.

ആത്മാര്‍ഥതയില്ലാത്ത പെരുമാറ്റമാണ് പാക്കിസ്ഥാനില്‍ നിന്നുണ്ടാകുന്നതെന്നും തീവ്രവാദത്തിലെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

പാക്കിസ്ഥാനില്‍ നിരവധി തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണ്. ഈ വിഷയം എപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും പാക്കിസ്ഥാന്‍ അത് അവഗണിക്കുകയാണെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ വിനയ് കത്യര്‍ പ്രതികരിച്ചു. അയോധ്യ സംഭവത്തെ മുംബൈ ഭീകരാക്രമണവുമായി പാക് ആഭ്യന്തരമന്ത്രി താരതമ്യം ചെയ്തത് എന്തിനെനന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചോദിച്ചു.

We use cookies to give you the best possible experience. Learn more