ഹൈദരാബാദ്: പങ്കാളിയുടെ സമ്മതമ്മില്ലാതെ അവരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് തെലങ്കാന ഹൈക്കോടതി.
അത്തരം റെക്കോഡിങുകള്‍ വിവാഹ മോചനത്തിനായുളള നടപടി ക്രമങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് നാമവരപു രാജേശ്വര റാവുവാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
പങ്കാളിയുടെ ക്രൂരത തെളിയിക്കാനായി ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ അനുമതി തേടിയ ഭര്‍ത്താവിന്റെ രണ്ട് റിവിഷന്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇവ തെളിവായി സ്വീകരിക്കാനാകില്ലെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് മുന്നിലുള്ള പ്രധാന തര്‍ക്കവിഷയവുമായി നേരിട്ട് ബന്ധമുള്ളതായിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
കൂടാതെ, സാങ്കേതികമായി തെളിവ് നിയമത്തിലെ സെക്ഷന്‍ 65-ബി പ്രകാരമുള്ള നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന് വീഴ്ച പറ്റിയിട്ടുണ്ട്. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാമ്പത്തിക ഇടപാടുകളുടെയും യാത്രകളുടെയും മറ്റ് രേഖകള്‍ പരിശോധിച്ച കോടതി, ഇവയൊന്നും ക്രൂരത തെളിയിക്കുന്നതല്ലെന്നും, പകരം ദമ്പതികളുടെ നല്ല ദാമ്പത്യജീവിതത്തെയാണ് കാണിക്കുന്നതെന്നും നിരീക്ഷിച്ചു.
Content Highlight: Recording a partner’s phone conversations without their consent is a violation of fundamental rights: Telangana High Court.