| Saturday, 12th September 2026, 7:35 am

21കാരന്‍ മടങ്ങിയത് 44 വര്‍ഷത്തെ റെക്കോഡ് തിരുത്തി; പാകിസ്ഥാന്റെ ടെസ്റ്റ് ചരിത്രത്തില്‍ റസാഉല്ല ഒന്നാമന്‍!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരെയുള്ള അവസാനത്തെയും മൂന്നാമത്തെയും ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 449 റണ്‍സ് നേടി ഓള്‍ഔട്ട് ആയിരിക്കുകയാണ്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് 133 പുറത്തായ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 453 റണ്‍സ് നേടിയിരുന്നു.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാനെ മുന്നോട്ടു കൊണ്ടുപോയത് റസാഉല്ല എന്ന 21 കാരന്റ മികച്ച പ്രകടനമാണ്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.

നേരിട്ട 63 പന്തുകളില്‍ നിന്ന് ഒമ്പത് കൂറ്റന്‍ സിക്‌സുകളും നാല് ഫോറുകളും ഉള്‍പ്പെടെ 81 റണ്‍സ് ആയിരുന്നു റസാഉല്ല അടിച്ചെടുത്തത്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ പാകിസ്ഥാന്റ ഒരു വമ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

റസാഉല്ല

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഒമ്പതാം സ്ഥാനത്ത് ഇറങ്ങി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് റസാഉല്ല സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്‍ താരം റാഷിദ് ഖാന്റെ 44 വര്‍ഷം മുമ്പുള്ള റെക്കോഡ് മറികടന്നാണ് റസാഉല്ല ഒന്നാമനായത്.

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഒമ്പതാം സ്ഥാനത്ത് ഇറങ്ങി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന പാകിസ്ഥാന്‍ താരങ്ങള്‍

(താരം, റണ്‍സ്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)

റസാഉല്ല – 81 – ഇംഗ്ലണ്ട് – 2026

റാഷിദ് ഖാന്‍ – 59 – ശ്രീലങ്ക – 1982

ആസിഫ് ഇഖ്ബാല്‍ – 41 – ഓസ്‌ട്രേലിയ – 1964

സഫര്‍ ഗോഹര്‍ – 37 – ന്യൂസിലാന്‍ഡ് – 2021

അതേസമയം മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് നാലാമനായി ഇറങ്ങിയ മസൂദാണ്. 148 പന്തില്‍ നിന്ന് 95 റണ്‍സാണ് താരം അടിച്ചെടുത്തത്. 12 ഫോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്‌സില്‍.

ക്യാപ്റ്റന്‍ ബാബര്‍ അസം 103 പന്തില്‍ നിന്നും ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഓപ്പണര്‍ അസന്‍ അവായിസ് 84 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയും സ്‌കോര്‍ ഉയര്‍ത്തി.

പത്താം വിക്കറ്റില്‍ മുഹമ്മദ് അബ്ബാസ് 42 റണ്‍സും നേടിയിരുന്നു. വലിയ തോല്‍വിയില്‍ നിന്നാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ചത്. ആദ്യ രണ്ട് ടെസ്റ്റിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു പാകിസ്ഥാനെതിരെ ഉയര്‍ന്നത്. എന്നാല്‍ അവസാന ടെസ്റ്റില്‍ തിരിച്ചടിച്ച് മികവ് പുലര്‍ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ഗസ് ആറ്റ്കിന്‍സനാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ജോഷ് ടങ്ങ്, ഡാന്‍ ലോറന്‍സ് ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജോഫ്ര ആര്‍ചര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Razaullah achieved a historic feat by coming in to bat at number nine during his Test debut for Pakistan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more