| Monday, 13th October 2025, 1:56 pm

ഹര്‍ഭജനെ വീഴ്ത്തി സര്‍ ജഡേജ; വിന്‍ഡീസിനെതിരെ നേടിയ ഒറ്റ വിക്കറ്റ് തിരുത്തിയത് ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിലെ നാലാം ദിനം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസ് 92 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനമാണ് കുല്‍ദീപ് യാദവ് പുറത്തെടുത്തത്. നിലവില്‍ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തന്റെ 18ാം ഓവറിലാണ് താരം രണ്ട് വിക്കറ്റും നേടിയത്. താരത്തിന് പുറമെ മുഹമ്മദ് സിറാജും, വാഷിങ്ടണ്‍ സുന്ദറും, രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.

ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയ ജോണ്‍ കാംബെല്ലിന്റെ നിര്‍ണയകമായ വിക്കറ്റ് നേടിയത് ജഡേജയായിരുന്നു. ഈ വിക്കറ്റ് നേട്ടത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനാണ് ജഡേജയ്ക്ക് സാധിച്ചത്. ഈ റെക്കോഡ് ലിസ്റ്റില്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ മറികടന്നാണ് ജഡേജ മൂന്നാമത്തെത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍, വിക്കറ്റ് എന്ന ക്രമത്തില്‍

അനില്‍ കുംബ്ലെ – 476

ആര്‍. അശ്വിന്‍ – 475

രവീന്ദ്ര ജഡേജ – 377*

ഹര്‍ഭജന്‍ സിങ് – 376

വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ ജോണ്‍ കാംബെല്‍ 199 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 115 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു താരം കൂടാരം കയറിയത്.

താരത്തിന് പുറമെ ഷായ് ഹോപ്പ് 214 പന്തില്‍ 103 റണ്‍സ് നേടി ക്ലാസിക് പ്രകടനം നടത്തിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് 40 റണ്‍സും നേടി പുറത്തായി. മറ്റാര്‍ക്കും തന്നെ ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

Content Highlight: Ravindra Jadeja Surpass Harbhajan Singh In Great Record Achievement

We use cookies to give you the best possible experience. Learn more