ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20യില്‍ സന്ദര്‍ശകര്‍ തോല്‍വി വഴങ്ങിയിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ജേക്കബ് ബേഥലിന്റെ കരുത്തിലാണ് ത്രീലയണ്‍സിന്റെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി.
മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്ണോയിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും വീഴ്ത്താതെ 60 റണ്‍സാണ് വിട്ടുകൊടുത്തത്. ഒപ്പം മൂന്ന് നോ ബോളും സ്പിന്നര്‍ എറിഞ്ഞിരുന്നു.
ഇതോടെ ഒരു നാണക്കേടും ബിഷ്ണോയി തന്റെ പേരില്‍ കുറിച്ചു. ടി – 20യില്‍ മൂന്ന് നോ ബോളുകള്‍ എറിയുന്ന ആദ്യ ഫുള്‍ മെമ്പര്‍ ടീം സ്പിന്നര്‍ എന്ന അനാവശ്യ നേട്ടമാണ് താരം ചാര്‍ത്തിയത്.
അതേസമയം, മത്സരത്തില്‍ ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളും അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ബേഥല്‍ 46 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹാരി ബ്രൂക്ക് 15 പന്തില്‍ 39 റണ്‍സും ടോം ബാന്റണ്‍ 32 പന്തില്‍ 39 റണ്‍സും സ്‌കോര്‍ ചെയ്തു.
മറുവശത്ത് 40 പന്തില്‍ 49 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ (24 പന്തില്‍ 43), ശ്രേയസ് അയ്യര്‍ (22 പന്തില്‍ 37), തിലക് വര്‍മ (11 പന്തില്‍ 24*) എന്നിവര്‍ മികവ് പുലര്‍ത്തി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റുകളെടുത്തപ്പോള്‍ വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
Content Highlight: Ravi Bishnoi became the first spinner from a full member team to bowl three no-balls in a T20I