കോഴിക്കോട്: കേരളത്തിൽ ഇത്തവണ കള്ളപ്പണം കുറച്ച് കൂടുതലായിട്ട് ബി.ജെ.പിക്ക് വന്നു എന്നാണ് തന്റെ അറിവെന്ന് രാമസിംഹൻ. പീപ്പീൾ വോയ്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആയിരുന്നു മുൻ ബി.ജെ.പി നേതാവ് കൂടിയായ സംവിധായകൻ രാമസിംഹൻ.
‘പൊതുവേ എല്ലാ രാഷ്ട്രീയക്കാരും കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. സി.പി.ഐ.എമിനും കോൺഗ്രസിനും അതില്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല. പക്ഷേ ഇപ്രാവശ്യം അത് കുറച്ചു കൂടുതലായിട്ട് ബി.ജെ.പിക്ക് വന്നു എന്നാണ് ഒരറിവ്,’ രാമസിംഹൻ പറഞ്ഞു.
സാധാരണഗതിയിൽ വരുന്ന മണ്ഡലങ്ങളിലേക്കുള്ളത് മണ്ഡലങ്ങളിലേക്ക് കൊടുക്കും. ഈ ക്ലാസ്സ് തിരിച്ചപ്പോൾ ഹൈ ക്ലാസ് ആയപ്പോൾ ഈ ലോ ക്ലാസിലേക്ക് ഉള്ളതൊക്കെ കട്ട് ചെയ്തിട്ട് ഹൈ ക്ലാസിലേക്ക് പോയെന്നും രാമസിംഹൻ പറഞ്ഞു.
കേരളത്തിൽ ഒരാൾ ബി.ജെ.പിയിലേക്ക് വന്നാൽ പിന്നെ അയാൾക്ക് ഉള്ള ജീവനും കൂടി പോയി എന്ന അവസ്ഥയാണെന്നും രാമസിംഹൻ പറഞ്ഞു. പിന്നെ അദ്ദേഹത്തിനെ ആർക്കും വേണ്ട. വരുമ്പോൾ ആദ്യത്തെ ദിവസം ഷാൾ ഇടാനും ഷേക്ക് ഹാൻഡ് കൊടുക്കാനും ചിരിച്ച് ഫോട്ടോ എടുക്കാനും എല്ലാവരും ഉണ്ടാകും. പിന്നെ ആരും ഉണ്ടാവില്ലെന്നും രാമസിംഹൻ പറഞ്ഞു.
ബി.ജെ.പിയിൽ ചേർന്നപ്പോൾ തന്റെ അന്നം മുട്ടിയെന്നും താൻ നാശത്തിലേക്ക് പോയി എന്നും രാമസിംഹൻ പറഞ്ഞു.
‘താൻ ബി.ജെ.പിയിലേക്ക് വരുന്നതിനു മുമ്പ് തന്നെ സ്റ്റുഡിയോ സംവിധാനങ്ങളുണ്ട്. ഒരു വർഷം ചുരുങ്ങിയത് 10 ലക്ഷം മുതൽ 15 ലക്ഷം രൂപയുടെ ജോലി ചെയ്തിരുന്നു. ബി.ജെ.പിയിലേക്ക് ചേർന്ന മുതൽ പണിയില്ലാതെ അതെല്ലാം തുരുമ്പിച്ചു.
15 വർഷത്തിനിടയക്ക് ഞാൻ സിനിമ ചെയ്തിട്ടില്ല. എനിക്ക് വരുന്ന വർക്ക് വന്നിട്ടില്ല,’ രാമസിംഹൻ പറഞ്ഞു. സംഖിയെ അടുപ്പിക്കരുത് എന്ന മനോഭാവം ഇവിടുള്ളതിനാലാണ് ഇതെല്ലാമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.
‘കേരളത്തിലെ ബി.ജെ.പി കേന്ദ്രം തഴഞ്ഞിട്ട ഒരു ബി.ജെ.പി ആണെന്ന് തനിക്ക് സംശയം തോന്നാറുണ്ട്. കാരണം ഇങ്ങനെ ഇത്തരം ലോർ ലെവലിലേക്ക് വരാൻ ഒന്നിനും പറ്റില്ല. തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത കോർപ്പറേഷൻ വിജയിച്ചു. അല്ലാതെ വേറെ ഏത് ജില്ലയുണ്ട് ഈ പ്രാവശ്യത്തെ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഒന്ന് പിടിച്ചു നിൽക്കാൻ പറ്റി.
ബാക്കിയെല്ലായിടത്തും പടവലങ്ങ പോലെ താഴോട്ടാണ് ബി.ജെ.പി . താൻ അന്ന് കൊടുവള്ളിയിൽ മത്സരിച്ചിട്ട് 11585 വോട്ട് മേടിച്ച ആളാണ്. ഇപ്പോ കൊടുവള്ളിയിലെ വോട്ട് എത്രയോ തുച്ഛമായി,’ രാമസിംഹൻ പറഞ്ഞു.
വോട്ട് മേടിക്കുന്നവരെയും മുന്നോട്ട് വരുന്നവരെയും ഞണ്ടിനെ പോലെ പിടിച്ച് താഴോട്ട് ഇടുക എന്നുള്ള ഒരു സ്വഭാവമുണ്ട്. അതാണ് ഇവിടുത്തെ നേതൃത്വം. പിന്നെ കുറെ കോംപ്ലക്സുകൾ ഉണ്ട്. ഈ കോംപ്ലക്സിന്റെ ആൾക്കാരാ ഇവര് . ഇപ്പോ ഒരു ദേവൻ ഒരു സ്റ്റേജിലേക്ക് വന്നാൽ കിട്ടുന്ന ക്ലാപ്പ് ചിലപ്പോ ഒരു പാർട്ടിക്കാരൻ വന്നാൽ കിട്ടില്ല. അപ്പോ ദേവനെ മാറ്റി നിർത്തുന്നല്ലേ നല്ലത് എന്ന് അവർ കരുതുമെന്നും സംസ്ഥാനത്ത ബി.ജെ.പി നേതാക്കളെ കുറിച്ച് രാമസിംഹൻ പറഞ്ഞു.
ഓരോ നേതാവിന്റെ ചുറ്റും ഒരു എന്താ ഒരു വലയമുണ്ട്. ഒരു ആ വലയം ഭേദിച്ച് ആർക്കും അകത്തേക്കും വരാൻ പറ്റില്ല പുറത്തേക്കും പോകാൻ പറ്റില്ല. ഡൗൺ ടു എർത്ത് എന്നത് അവിടെ ഇല്ല. എർത്ത് മാത്രമേ ഉള്ളൂ. ഒരു സ്രാവിന്റെ കൂടെ ഒട്ടു സ്രാവ് ഉണ്ടാവും. അതെ അത് എർത്തിങ് ആണ് ഇവിടെയുമെന്നും രാമസിംഹൻ പറഞ്ഞു.
Content Highlight: Ramasimhan’s Remarks about State BJP Leadership and Black Money Allegations