| Saturday, 1st August 2020, 12:01 pm

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; വിപ്പു നല്‍കുമെന്ന് ജോസ് പക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരം വന്നാല്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും തീരുമാനം യു.ഡി.എഫ് നേതൃത്വം എടുക്കുമെന്നും രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നും, അതുകൊണ്ട് തന്നെ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നും ജോസ് പക്ഷം പറഞ്ഞു. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം. ഇതില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കുമെന്ന് ജോസ് പക്ഷം വ്യക്തമാക്കി.

യു.ഡി.എഫില്‍ നിന്ന് ജോസ് പക്ഷത്തെ പുറത്താക്കിയെങ്കിലും ജോസ് പക്ഷം സാങ്കേതികമായി കേരള കോണ്‍ഗ്രസ്സില്‍ തന്നെ തുടരുന്നതിനാല്‍ നിലവില്‍ പാര്‍ട്ട് വിപ്പ് ബാധകമാണ്. വിപ്പ് അംഗീകരിച്ചാല്‍ ചെയര്‍മാന്‍ ജോസഫിനെ അംഗീകരിക്കുന്നതായും യു.ഡി.എഫില്‍ തുടരുന്നതായും വിലയിരുത്തരപ്പെടും. എന്നാല്‍ യു.ഡി.എഫ് മാറ്റിനിര്‍ത്തിയ വിഭാഗത്തിന് എങ്ങിനെ വിപ്പ് നല്‍കുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെ പ്രശ്‌നമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന് യു.ഡി.എഫ് ആലോചിക്കുന്നത്.

ജോസ് കെ മാണി പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് നിര്‍ണായകമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more