| Wednesday, 4th March 2026, 7:47 am

രാജ്യസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകം; കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പ്രതിപക്ഷത്തിരിക്കാം

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

നിലവില്‍ 27 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഉള്ളത്. 245 അംഗസഭയില്‍ 25 അംഗങ്ങളുണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ സ്ഥാനം ലഭിക്കുകയുള്ളു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിലവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ്. എന്നാല്‍ ഖാര്‍ഗെയുടെ കാലാവധി ഈ ജൂണില്‍ പൂര്‍ത്തിയാകും.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അഭിഷേക് മനു സിങ്‌വി, കെ.ടി.എസ് തുള്‍സി, രജനിപാട്ടീല്‍, ഫുലാദേവി നേതാം തുടങ്ങിയവരുടെ കാലാവധിയും ഉടന്‍ പൂര്‍ത്തിയാകും.

ഈ സാഹചര്യമാണ് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ മാത്രമേ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനാകൂ.

പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 16നാണ്‌ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ അന്നേദിവസം തന്നെ നടക്കും. നാളെ (വ്യാഴം)യാണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി.

പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനായി ഇന്ത്യാ സഖ്യത്തിനുള്ളില്‍ സജീവ ഇടപെടലാണ് കോണ്‍ഗ്രസ് നടത്തുന്നത്. മഹാരാഷ്ട്രയില്‍ ഒരു സീറ്റ് വിട്ടുനല്‍കണമെന്ന് ശിവസേന(യു.ബി.ടി)യോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഇടപെടുന്നുണ്ട്.

തെലങ്കാനയില്‍ നിന്ന് രണ്ട് സീറ്റും ഹരിയാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോ സീറ്റ് വീതവും നേടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഇതിനിടെ രാജ്യസഭയില്‍ ഇത്തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് വ്യവസായ മന്ത്രിയും ബി.ജെ.പി നേതാവുമായ ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഒരു സാധ്യതയുമില്ലെന്നും അത്തരം നീക്കങ്ങള്‍ക്ക് ശ്രമിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നും ചൗഹാന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Rajya Sabha elections are crucial for Congres

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more