| Monday, 16th March 2026, 10:46 am

എം.എല്‍.എ ആണോ എം.പി ആണോ വലുതെന്ന് എല്ലാവരും മനസിലാക്കണം; തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ആദര്‍ശ് എം.കെ.

കാസര്‍ഗോഡ്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കുന്നതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എം.എല്‍.എയെക്കാള്‍ വലുത് എം.പിയാണെന്നും ഏഴ് എം.എല്‍.എമാരുടെ നേതാവാണ് താനെന്നുമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കാസര്‍ഗോഡിലെ ജനങ്ങള്‍ തന്നെ എം.പി ആകാനാണ് തെരഞ്ഞെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രധാനമന്ത്രിയുടെ ബംഗാളിലെ പര്യടനം തീര്‍ന്നാലുടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്ന എല്ലാവര്‍ക്കുമറിയാം. ഇന്നലെ അദ്ദേഹത്തിന്റെ പര്യടനം കഴിഞ്ഞു. നേരത്തെ കേരളത്തില്‍ വന്നു. അസമിലും തമിഴ്‌നാട്ടിലും പോയി. ബംഗാളിലായിരുന്നു അവസാന പര്യടനം. ഇന്നലെ അത് പൂര്‍ത്തിയായി. ഇപ്പോള്‍ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു

എന്നെ കാസര്‍ഗോഡിലെ ജനങ്ങള്‍ ഒരുലക്ഷത്തി ആറുന്നൂറ്റി നാല്‍പ്പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത് എം.പി ആകാനാണ്, എം.എല്‍.എ ആകാനല്ല. ഏഴ് എം.എല്‍.എമാരുടെ നേതാവാണ് ഞാന്‍. ഏഴ് എം.എല്‍.എമാര്‍ ചേരുന്നതാണ് ഒരു എം.പി. അപ്പോള്‍ ഞാന്‍ ഒരു എം.എല്‍.എ ആകാന്‍ പോകേണ്ടതുണ്ടോ!

ഏഴ് എം.എല്‍.എമാരുടെ നേതാവാണ് ഞാന്‍. അപ്പോള്‍ ഒരു എം.എല്‍.എ ആയി ചുരുങ്ങാന്‍ എനിക്ക് പറ്റുമോ? എം.എല്‍.എ ആണോ എം.പി ആണോ വലുതെന്ന് എല്ലാവരും മനസിലാക്കണം,’ അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മും സി.പി.ഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് അവര്‍ 62 സിറ്റിങ് എം.എല്‍.എമാരെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമാണ് എടുത്തതെന്നും എന്നാല്‍ കോണ്‍ഗ്രസ് 21ല്‍ നിന്ന് തുടങ്ങണമെന്നുമായിരുന്നു മറുപടി.

കോണ്‍ഗ്രസും യു.ഡി.എഫും ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി 140 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

മാര്‍ച്ച് 23നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. 24ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26നാണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി.

Content Highlight: Rajmohan Unnithan MP opposes MPs contesting in assembly elections

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more