| Wednesday, 24th June 2026, 7:59 pm

ഒന്നല്ല രണ്ടല്ല നാലാമത്തെ ഡയറക്ടര്‍; തലൈവര്‍ 173യിലെ അനിശ്ചതത്ത്വത്തെ കുറിച്ച് രജിനികാന്ത്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയിലെ ഓരോ ഇന്‍ഡസ്ട്രിയിലും ഒന്നിലധികം സൂപ്പര്‍താരങ്ങളുണ്ട്. എന്നാല്‍ ആരാണ് രാജ്യത്തെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറെന്ന ചോദ്യത്തിന് ഷാരൂഖ് ഖാനടക്കം സംശയമേതുമില്ലാതെ പറയുന്ന പേരാണ് രജിനികാന്തിന്റേത്. തന്റെ കരിയറിന്റെ പ്രൈമിലുണ്ടായിരുന്ന സ്വാഗും സ്റ്റൈലും പ്രായം 75 പിന്നിട്ടെങ്കിലും താരത്തിന്റെ കൈയില്‍ ഭദ്രമാണ്. നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച ജയിലറിലൂടെ തലൈവര്‍ എന്ന വിളിപ്പേരിന് ഒരിക്കല്‍ കൂടി താരം അടിവരയിട്ടിരുന്നു.

രജിനിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തലൈവര്‍ 173. ഇന്ന് രാവിലെ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ധര്‍മന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴിലെ യുവസംവിധായകന്‍ അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ നിന്നും തന്നെ ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടായിരിക്കും ചിത്രം എത്തുക എന്ന സൂചനകള്‍ ലഭിച്ചിരുന്നു.

രജിനികാന്ത്. Photo: Mint

കമല്‍ ഹാസന്‍-രജിനികാന്ത് കൂട്ടുകെട്ടില്‍ ഒരു ചിത്രം പ്രഖ്യാപിച്ചതുമുതല്‍ തന്നെ ചിത്രത്തിന്റെ സംവിധായകനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലരും ചിത്രം സംവിധാനം ചെയ്യാനായി രംഗത്തെത്തിയിരുന്നെങ്കിലും ഒടുവില്‍ നാലാമനായെത്തിയ അശ്വത് മാരിമുത്തുവിനാണ് നറുക്ക് വീണത്. ഇതുമായി ബന്ധപ്പെട്ട് രജിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അശ്വത് മാരിമുത്തു പ്രൊജക്ടിലേക്കെത്തുന്ന നാലാമത്തെ ഡയറക്ടറാണ്. ആദ്യം നമ്മുടെ അടുത്തേക്ക് എത്തിയത് രവികുമാര്‍ ആയിരുന്നു. പക്ഷേ അത് ശരിയാകാതെ അദ്ദേഹം പിന്മാറി. പിന്നീട് എത്തിയത് സുന്ദര്‍ സിയായിരുന്നു. അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാല്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റില്ല, നമുക്ക് പിന്നീടൊരിക്കല്‍ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹവും പിന്മാറി.

പിന്നീടാണ് സിബി ചക്രവര്‍ത്തി എത്തുന്നത്. സിബിയുടെ കഥയെല്ലാം നല്ലതായിരുന്നു. പക്ഷേ വളരെയധികം സെന്‍സിറ്റീവായ സബ്‌ജെക്ടായിരുന്നു അത്. ന്യൂക്ലിയാര്‍ വെപ്പണ്‍സിനെയും സയന്റിസ്റ്റിനെയും പറ്റിയെല്ലാമാണ് കഥ . ഷൂട്ടിങ് അഫ്ഗാനിസ്ഥാനിലും റഷ്യയിലുമെല്ലാമാണ്. വളരെയധികം ജാഗ്രതയോടെ ഡീല്‍ ചെയ്യേണ്ട സബ്‌ജെക്ടായിരുന്നു അത്. മാത്രമല്ല ഒരുപാട് സമയം അതിന് വേണ്ടി എടുക്കുകയും ചെയ്യും. അങ്ങനെ അത് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെച്ചു.

കമല്‍ ഹാസന്‍-രജിനികാന്ത് . Photo: Facebook.com

അങ്ങനെയാണ് അശ്വത് ചിത്രത്തിലേക്ക് വരുന്നത്. കമല്‍ എന്നെ വിളിച്ച് പറഞ്ഞത് ഞാന്‍ സബ്‌ജെക്ട് ഒന്നും കേള്‍ക്കില്ല എല്ലാം എന്നോട് കേട്ടിട്ട് തീരുമാനിക്കാനാണ്. അങ്ങനെയാണ് അശ്വത് ചിത്രത്തിലേക്കെത്തുന്നത്,’ രജിനികാന്ത് പറഞ്ഞു.

Content Highlight: Rajinikanth  talks about different  directors approached for Thalaivar173

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more