തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആഗോള അയ്യപ്പസംഗമത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
‘ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദര്‍ശനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചും വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണ്,’ വി. ശിവന്‍കുട്ടി പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ലെന്നും മന്ത്രി പറഞ്ഞു.
മേല്‍പ്പറഞ്ഞവ സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്ന നേതാവാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ പറ്റി ഒരു ചുക്കും അറിയാത്ത രാജീവ് ചന്ദ്രശേഖരന്, മികച്ച ഭരണകര്‍ത്താവ് എന്നതിനാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വന്ന ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും ശിവന്‍കുട്ടി ചോദിച്ചു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍, കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ മനപൂര്‍വം അവഗണിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്, കേരളത്തിലെ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഈ പരിപാടിയുടെ വ്യാപ്തി മനസിലാക്കി കൊടുക്കാനാണ്. ദേവസ്വം ബോര്‍ഡ് നടത്തുന്ന ഈ പരിപാടിക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അത് ഭരണപരമായ കടമയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
ആത്മീയതയെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാതെ, വിശ്വാസികളുടെ ഐക്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അയ്യപ്പ സംഗമത്തെയും സുവര്‍ണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖര്‍, മലര്‍പ്പൊടിക്കാരന്റെ ദിവാ സ്വപ്നം കാണുകയാണെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Rajeev Chandrasekhar’s attempt to politicize the global Ayyappa Sangamam is an insult to believers: Sivankutty