| Wednesday, 27th May 2026, 11:26 am

ക്യാപ്റ്റന്റെ താണ്ഡവത്തില്‍ അയ്യരടക്കമുള്ള വമ്പന്‍മാരും മുട്ടുകുത്തി; വാര്‍ണറിനൊപ്പം ഇനി പടിദാറും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഐ.പി.എല്ലിലെ ആര്‍.സി.ബിയുടെ അഞ്ചാം ഫൈനല്‍ ആണിത്. ആര്‍.സി.ബി മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയതും. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 281.82 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബെംഗളൂരു ക്യാപ്റ്റന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ പ്ലേഓഫിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് രജത് പടിദാറിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം ഡേവിഡ് വാര്‍ണറിനൊപ്പമാണ് പാടിദാറും നേട്ടം പങ്കിടുന്നത്.

ഐ.പി.എല്‍ പ്ലേഓഫുകളില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറുകള്‍

(താരം, എതിരാളി, റണ്‍സ് എന്ന ക്രമത്തില്‍)

രജത് പാടിദാര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 93* (33)

ഡേവിഡ് വാര്‍ണര്‍ – ഗുജറാത്ത് ലയണ്‍സ് – 93* (58)

ശ്രേയസ് അയ്യര്‍ – മുംബൈ ഇന്ത്യന്‍സ് – 87* (41)

ആദം ഗില്‍ക്രിസ്റ്റ് – ദല്‍ഹി ഡയര്‍ഡെവിള്‍സ് – 85 (35)

വിരാട് കോ്‌ലി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 43 റണ്‍സ് വീതവും നേടി നിര്‍ണായകമായി. ദേവദത്ത് പടിക്കല്‍ 30 റണ്‍സും സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തിവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 29 റണ്‍സും സായ് സുദര്‍ശന്‍ 14 റണ്‍സും നേടി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.

Content Highlight: Rajat Patidar In Great Record Achievement In IPL As Captaini

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more