തെലങ്കാന പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് രാജസ്ഥാൻ റോയൽസ് താരം അമൻ റാവു പെരാള. ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന നേട്ടമാണ് 22കാരൻ സ്വന്തമാക്കിയത്.
ടൂർണമെന്റിൽ വാറങ്കൽ വാറിയേഴ്സും മേഡക് ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിൽ സെഞ്ച്വറിയടിച്ചാണ് അമന്റെ നേട്ടം. മത്സരത്തിൽ വെറും 32 പന്തുകൾ നേരിട്ടാണ് വലം കൈയ്യൻ ബാറ്റർ മൂന്നക്കം കടന്നത്. ഇത് ഇന്ത്യയിലെ മൊത്തം സ്റ്റേറ്റ് ലീഗുകളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ്
ഫാല്‍ക്കണ്‍സിനെതിരെ 48 പന്തുകളിൽ നിന്ന് 142 റണ്‍സാണ് അമന്റെ സമ്പാദ്യം. 12 ഫോറുകളും13 സിക്‌സുകളുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 295.8 സ്‌ട്രൈക്ക് റേറ്റിലാണ് 22കാരന്‍ ഫാല്‍ക്കണ്‍സിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് അമന്‍. ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായി നടന്ന മിനി താരലേലത്തില്‍ 30 ലക്ഷത്തിനാണ് രാജസ്ഥാന്‍ താരത്തെ ടീമിലെടുത്തത്. എന്നാല്‍, ഐ.പി.എല്ലില്‍ താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
നേരത്തെ, ലിസ്റ്റ് എയില്‍ ഇരട്ട സെഞ്ച്വറിയടിച്ച് അമന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനായി ഇറങ്ങിയായിരുന്നു താരത്തിന്റെ അപരാജിത ഡബിള്‍ സെഞ്ച്വറി. വിജയ് ഹസാരെ ട്രോഫിയില്‍ 154 പന്തുകള്‍ നേരിട്ട് 200 റണ്‍സായിരുന്നു അന്ന് താരം നേടിയത്.
കൂടാതെ സയ്യിദ് മുസ്താഖ് അലി ട്രോഫിയിലും അമന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടി – 20യില്‍ ഇതുവരെ 11 മത്സരങ്ങള്‍ മാത്രം കളിച്ച താരം 301 റണ്‍സ് നേടിയിട്ടുണ്ട്.
അതേസമയം, മത്സരത്തില്‍ വാറങ്കല്‍ വാരിയേഴ്‌സ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. അമന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 258 റണ്‍സാണ് ടീം എടുത്തത്.
Content Highlight: Rajasthan Royals player Aman Rao smashed fastest hundred in Telangana T20 League