| Tuesday, 14th July 2020, 6:51 pm

അല്ലെങ്കിലും കഴിവുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലല്ലോ: സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതില്‍ ജ്യോതിരാദിത്യ സിന്ധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിന്ധ്യ പറഞ്ഞു.

‘ഇന്നത്തെ സാഹചര്യത്തില്‍ കഴിവിനല്ല കോണ്‍ഗ്രസില്‍ സ്ഥാനം. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്’, സിന്ധ്യ പറഞ്ഞു.

അതേസമയം രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിന്റെ വിശ്വസ്തനും എം.എല്‍.എയുമായ മുകേഷ് ഭാസ്‌കറിനെ കോണ്‍ഗ്രസ് നീക്കി.

എം.എല്‍.എയായ ഗണേഷ് ഘോഗ്രയ്ക്കാണ് പകരം ചുമതല.

നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയിരുന്നു.പൈലറ്റിനൊപ്പം സര്‍ക്കാരില്‍നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്.

വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം തെറിച്ചത്. പുതിയ മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഗെലോട്ട് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയ നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

അതേസമയം സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റെയും പിന്മാറ്റം ബി.ജെ.പിയുടെ തിരക്കഥയാണെന്നാണ് ഗെലോട്ട് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.

‘ഇതിലൊന്നിലും സച്ചിന്‍ പൈലറ്റിന്റെ കൈയ്യില്ല. ഷോ നടത്തുന്നത് മുഴുവന്‍ ബി.ജെ.പിയാണ്. ബി.ജെ.പി ഒരു പ്ലാന്‍ തയ്യാറാക്കി അതിലേക്ക് എല്ലാം എത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്തത്’, ഗെലോട്ട് പറഞ്ഞു.

ബി.ജെ.പി ഗൂഢാലോചന നടത്തുകയും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഒരു തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായത്. അതൊരു വലിയ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവര്‍ മൂലം തങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ വഴി തെറ്റിയിരിക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more