| Saturday, 2nd May 2026, 10:08 pm

സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ യഥാര്‍ത്ഥ മുഖം; ഗെനിബെന്‍ താക്കൂറിനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.പി ഗെനിബെന്‍ താക്കൂറിനെതിരെ ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ ജഗദീഷ് വിശ്വകര്‍മ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ ‘നാരി വന്ദന’ എന്ന മുഖംമൂടി അഴിഞ്ഞുവീണെന്നും അവരുടെ ‘സ്ത്രീവിരുദ്ധവും മനുവാദി’യുമായ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘നാരി വന്ദനയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഇത് ലജ്ജാകരം മാത്രമല്ല, ബി.ജെ.പിയുടെ മനുവാദി, സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ യഥാര്‍ത്ഥ മുഖമാണിത്. ഇതാണോ ബി.ജെ.പിയുടെ നാരി വന്ദന? ഇങ്ങനെയോ ഇവര്‍ സ്ത്രീകളെ ശാക്തീകരിക്കുന്നത്? ഇങ്ങനെയാണോ അവര്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നത്?’

അധികാരത്തെ വെല്ലുവിളിക്കുന്ന സ്ത്രീകളെ സഹിക്കാന്‍ അവര്‍ക്ക് കഴിയില്ല അവരുടെ വികൃതമായ മനോഭാവം പെട്ടെന്ന് വെളിവാക്കപ്പെടും.

സ്ത്രീകള്‍ എല്ലാം മറക്കും, പക്ഷേ അവര്‍ക്കേറ്റ അപമാനം ഒരിക്കലും മറക്കില്ല എന്ന് മോദി തന്നെ പറയുന്നു. എന്നാല്‍ ബി.ജെ.പി അത് മറന്നിരിക്കുന്നു. ഗുജറാത്ത് ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള സ്ത്രീകള്‍ തങ്ങള്‍ക്കേറ്റ ഓരോ അപമാനത്തിനും തക്കതായ മറുപടി നല്‍കുമെന്ന് സ്ത്രീവിരുദ്ധരായ ബി.ജെ.പി ഓര്‍ക്കണം,’ രാഹുല്‍ പറഞ്ഞു.

ബനസ്‌കന്തയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ, 30 വര്‍ഷത്തിന് ശേഷം താക്കോറിന്റെ സാരിത്തുമ്പില്‍ നിന്ന് ബി.ജെ.പി ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തുവെന്ന വിശ്വകര്‍മയുടെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.

കോണ്‍ഗ്രസ് വനിതാ എം.പിമാരുടെ ചോദ്യങ്ങളില്‍ ഭയന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നിന്ന് പലായനം ചെയ്തതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഗുജറാത്തില്‍ ബി.ജെ.പി തരംഗത്തെ അതിജീവിച്ച് വിജയിച്ച പ്രമുഖ നേതാവായ ഗെനിബെന്‍ താക്കൂറിനെതിരായ ബി.ജി.പി അധ്യക്ഷന്റെ ഈ പരാമര്‍ശങ്ങള്‍ വരാനിരിക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളില്‍ അവര്‍ക്കെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Content Highlight: Rahul Gandhi slams BJP over obscene remarks against Geniben Thakur 

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more