ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ ബഡ്ജറ്റ് സമ്മേളനം തടസപ്പെട്ടതിന് പിന്നാലെ ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെച്ച് വാക്‌പോര് നടത്തി കോണ്‍ഗ്രസ്-ബി.ജെ.പി എം.പിമാര്‍.
ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി കേന്ദ്ര മന്ത്രിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ രവ്‌നീത് സിങ് ബിട്ടുവിനെ വിശ്വാസ വഞ്ചകനെന്ന് വിളിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്.
പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന കോണ്‍ഗ്രസ് എം.പിമാര്‍ക്ക് അരികിലൂടെ കടന്ന് പോവുകയായിരുന്ന രവ്‌നീത് സിങ്ങിനെ ചൂണ്ടി ‘ഇതാ നമ്മുടെ വിശ്വാസവഞ്ചകനായ (Traitor)സുഹൃത്ത് നടന്ന് പോകുന്നു. ആ മുഖത്തേക്ക് നോക്കൂ’, എന്ന് രാഹുല്‍ പറയുകയായിരുന്നു.
പിന്നാലെ തന്നെ ഷേയ്ക്ക് ഹാന്‍ഡ് നല്‍കാനായി അരികിലേക്കെത്തി ‘ഹലോ എന്റെ വിശ്വാസ വഞ്ചകനായ സഹോദരാ, നിങ്ങള്‍ വിഷമിക്കേണ്ട വൈകാതെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരും’, എന്ന് രാഹുല്‍ പറയുകയായിരുന്നു.
ഹസ്തദാനം നിഷേധിച്ച ബിട്ടു രാഹുലിനെ ദേശദ്രോഹി (desh ke dushman)യെന്നും വിളിക്കുകയായിരുന്നു. പ്രതിഷേധവുമായി പാര്‍ലമെന്റിന്റെ കവാടത്തിലിരിക്കുകയായിരുന്ന പ്രതിപക്ഷ എം.പിമാരെ ചൂണ്ടി ‘ കാര്‍ഗില്‍ യുദ്ധം ജയിച്ചതുപോലെയാണ് അവര്‍ അവിടെ ഇരിക്കുന്നത്’ എന്ന് ബിട്ടു പരിഹസിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് എം.പിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട രവ്‌നീത് സിങ് ബിട്ടു 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ അദ്ദേഹം കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമാണ്.
അതേസമയം, രാഹുലിന് താനൊരിക്കലും ഷേയ്ക്ക്ഹാന്‍ഡ് നല്‍കില്ലെന്നും അവര്‍ ദേശ ദ്രോഹികളാണ്. രാജ്യത്തിന്റെ ശത്രുക്കളാണെന്നും വിവാദ പരാമര്‍ശത്തിന് ശേഷം ബിട്ടു മാധ്യമങ്ങളോട് പതികരിച്ചു.
കോണ്‍ഗ്രസുകാര്‍ സൈന്യത്തേയും രാജ്യത്തേയും മോശമാക്കി സംസാരിക്കുന്നവരാണ്. സിഖുകാരെ കൊലപ്പെടുത്തിയ ഗാന്ധി കുടുംബത്തിലെ പിന്‍ഗാമിക്ക് ഒരു സര്‍ദാര്‍ ഒരിക്കലും ഷേയ്ക്ക് ഹാന്‍ഡ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
പന്നീട്, രാഹുലിന്റെയും ബിട്ടുവിന്റെയും വാക്‌പോര് പാര്‍ട്ടി നേതൃത്വങ്ങളും ഏറ്റെടുത്തു. സ്വന്തം പാര്‍ട്ടിയെ പോലും ഒറ്റിക്കൊടുക്കുന്ന ഒരാളെ വിശ്വാസ വഞ്ചകനെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എം.പി അമരീന്ദര്‍ രാജ വാറിങ് രാഹുലിനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചു.
രാഹുലിന്റെ ബിട്ടുവിനെതിരായ വിശ്വാസ വഞ്ചകനെന്ന പരാമര്‍ശത്തെ ബി.ജെ.പി അംഗവും ദല്‍ഹി മന്ത്രിയുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ അപലപിച്ചു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും രാജ്യദ്രോഹികളാണെന്നും സിഖുകാര്‍ക്ക് ഒരിക്കലും രാജ്യദ്രോഹികളാകാന്‍ കഴിയില്ലെന്നും സിര്‍സ പറഞ്ഞു.
നേരത്തെ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി മുന്‍കരസേന മേധാവിയുടെ പുസ്തകം പരാമര്‍ശിച്ചെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം സഭയില്‍ സംസാരിക്കുന്നത് സ്പീക്കര്‍ തടസപ്പെടുത്തിയിരുന്നു.
പ്രസംഗം മൂന്നാം ദിവസവും തടഞ്ഞതോടെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ് രാജ വാറിങ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്‌ല, പ്രശാന്ത് യാദവ് റാവു പഡോലെ, ചമല കിരണ്‍ കുമാര്‍ റെഡ്ഡി, സി.പി.ഐ.എം എം.പി എസ്. വെങ്കിടേശന്‍ തുടങ്ങിയവരെയാണ് ലോക്‌സഭയില്‍ നിന്നും ഈ സെഷന്‍ പൂര്‍ത്തിയാകും വരെ സസ്‌പെന്റ് ചെയ്തത്.
Content Highlight: Rahul Gandhi and Congress MP Ravneet Singh Bittu clash outside Parliament