| Sunday, 19th August 2018, 2:52 pm

'ഞാന്‍ ചെയ്തത് 100% തെറ്റാണ്, മാപ്പ് '; 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റില്‍ ഖേദപ്രകടനവുമായി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് കമന്റിട്ട സംഭവത്തില്‍ ഖേദപ്രകടനവുമായി യുവാവ്. ഒമാനില്‍ ജോലി ചെയ്യുന്ന രാഹുല്‍ സി.പി പുത്തലത്ത് എന്ന യുവാവാണ് ഖേദപ്രകടനവുമായി രംഗത്തുവന്നിരിക്കുന്നത്.

മദ്യലഹരിയില്‍ ചെയ്ത ഒരു കമന്റാണ് അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാന്‍ പാടില്ലെന്നും പറഞ്ഞാണ് രാഹുല്‍ ഖേദം പ്രകടിപ്പിക്കുന്നത്. സുഹൃത്തുക്കളും അല്ലാത്തവരും ഈ പോസ്റ്റിന്റെ പേരില്‍ തന്നെ വലിയ തോതില്‍ ആക്രമിക്കുന്നുണ്ട്. ജോലി വരെ പോകാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് ഇത്രയും വലിയ ഒരു തെറ്റാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ രാഹുല്‍ പറയുന്നു.

“എന്റെ ഭാഗത്തുനിന്നുണ്ടായത് 100% തെറ്റാണെന്ന് ഞാന്‍ എന്റെ ഫ്രണ്ട്‌സിനോടും കേരളത്തില്‍ നിന്നുള്ള എല്ലാ ജനങ്ങളോടും അറിയിക്കുന്നു. ഹൃദയത്തില്‍ തൊട്ട് ഞാന്‍ മാപ്പു ചോദിക്കുന്നു. ” എന്നു പറഞ്ഞ രാഹുല്‍ ഇനിയൊരിക്കലും ഇത്തരത്തിലുള്ള ഒരു സമീപനം തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നു പറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

രാഹുലിന്റെ പ്രസ്താവന:

ഞാന്‍ രാഹുല്‍ സി.പി പുത്തലത്ത്. കഴിഞ്ഞദിവസം കേരളത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് എന്റെ ഫേസ്ബുക്കില്‍ ഒരു ന്യൂസ് വന്നു. ഒരുപാട് പോസ്റ്റുകള്‍ വന്നു. ആ ഒരു പോസ്റ്റില്‍ എന്റെ ഭാഗത്തുനിന്നും തെറ്റായിട്ടുള്ള രീതിയിലുള്ള ഒരു കമന്റ് ഉണ്ടായി. തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി അത്. ആ ഒരു സംഭവം കാരണം എന്റെ ഫ്രണ്ട്‌സുകള്‍, ഫ്രണ്ട്‌സല്ലാത്ത ഒരുപാട് പേര്‍ എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ട് എന്നെ വല്ലാതെ തെറിവിളിക്കുന്നുണ്ട്. എന്നെ ഒരുപാട് വല്ലാത്ത രീതിയില്‍ തെറിവിളിക്കുന്നുണ്ട്. കാരണം എന്റെ ജോലി പോകും. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒമാനിലാണ്. ഇവിടെനിന്നും എന്റെ ജോലി പോകാനുള്ള ചാന്‍സുണ്ട്. എന്റെ ഭാഗത്തുനിന്നും നിന്നും ഇത്രയും വലിയ ഒരു തെറ്റാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.

പോസ്റ്റിടുന്ന സമയത്ത് ഞാന്‍ സ്വബോധത്തോടെയല്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ഒരിക്കലും എന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു തെറ്റ്, സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായത് 100% തെറ്റാണെന്ന് ഞാന്‍ എന്റെ ഫ്രണ്ട്‌സിനോടും കേരളത്തില്‍ നിന്നുള്ള എല്ലാ ജനങ്ങളോടും അറിയിക്കുന്നു. ഹൃദയത്തില്‍ തൊട്ട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇനിയെന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ളൊരു പോസ്റ്റ്, സോഷ്യല്‍ മീഡിയ വഴിയോ ഫേസ്ബുക്ക് വഴിയോ ഒരാക്ടിവിറ്റിയുമുണ്ടാവില്ലെന്ന് ഹൃദയത്തില്‍ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു.

“സഹോദരാ എല്ലാവരും ദുരിതം അനുഭവിക്കുകയാണ്.. ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതനയാണ്. പല രോഗങ്ങള്‍ക്കും വഴിവെക്കാന്‍ ശുചിത്വമില്ലായ്മ കാരണമാകും. നാണം അല്ല നാണം മറക്കാനുള്ളതാണ് അവര്‍ക്കാവശ്യം… അവിവാഹിതനായ എനിക്ക് മനസിലാകുന്നുണ്ടല്ലോ, താങ്കള്‍ വിവാഹിതന്‍ ആണെന്നു കരുതുന്നു.. എങ്കില്‍ ചോദിച്ചു മനസിലാക്കി ഇതിന്റെ തീവ്രത, ദുരിതാവസ്ഥ മനസിലാക്കുക.. ” എന്ന കമന്റിനു മറുപടിയായി രാഹുല്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. “കുറച്ചു കോണ്ടം കൂടി ആയാലോ” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഈ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഖേദപ്രകടനവുമായി രംഗത്തുവന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more