കൊച്ചി: ഹിന്ദു ഐക്യ വേദി നേതാവ് ആര്‍.വി ബാബുവിന്റെ തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സി.പി.ഐ.എം നേതാവ്. പറവൂരില്‍ നടന്ന 50-ാമത് ചതയദിന പൊതുയോഗ വേദിയില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉന്നയിച്ച ആര്‍.വി. ബാബുവിന് അതേ വേദിയില്‍ വെച്ച് തന്നെ ശക്തമായ മറുപടി നല്‍കുകയായിരുന്നു സി.പി.ഐ.എം പറവൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ടി.വി നിഥിന്‍.
സഹിഷ്ണുതയുടെയും നവോത്ഥാനത്തിന്റെയും പ്രതീകമായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷ പരിപാടിയെ ഹിന്ദു ഐക്യവേദിയുടെ രാഷ്ട്രീയ പ്രസംഗ വേദിയാക്കി മാറ്റാന്‍ ശ്രമിച്ച ബാബുവിന്റെ കാപട്യത്തെ സി.പി.ഐ.എം നേതാവ് അക്കമിട്ട് നിരത്തി വായടപ്പിച്ചു.
രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മനുസ്മൃതിയെ വിമര്‍ശിച്ചതിനെ ഉന്നയിച്ചാണ് ആര്‍.വി. ബാബു വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ടത്. ഇസ്ലാം മത വിശ്വാസികളെയും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെയും അധിക്ഷേപിച്ച ബാബു, രാജ്യത്ത് ഭൂരിപക്ഷ സമൂഹം വേട്ടയാടപ്പെടുകയാണെന്നും, അംബേദ്കറുടെ ഭരണഘടന നിലനില്‍ക്കെ മനുസ്മൃതിയുടെ പേരില്‍ ആരുടെയും അവകാശം നിഷേധിക്കപ്പെടുന്നില്ലെന്നും അവകാശപ്പെട്ടു. കൂടാതെ മലപ്പുറം ജില്ലയെയും ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ട് വര്‍ഗീയ വിഷം ചീറ്റാനും ഇദ്ദേഹം ശ്രമിച്ചു.
എന്നാല്‍ ബാബുവിന്റെ പ്രസംഗത്തിന് പിന്നാലെ വേദിയിലെത്തിയ സി.പി.ഐ.എം നേതാവ്, ഇത് ചതയദിന ആഘോഷമാണോ അതോ ഹിന്ദു ഐക്യവേദിയുടെ രാഷ്ട്രീയ യോഗമാണോ എന്ന് സംശയിച്ചുപോയെന്ന് പരിഹസിച്ചു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവും ഡോക്ടര്‍ പല്‍പ്പുവും സഹോദരന്‍ അയ്യപ്പനും ഉയര്‍ത്തിപ്പിടിച്ച ദര്‍ശനങ്ങള്‍ വര്‍ത്തമാനകാലത്ത് എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്നും അദ്ദേഹം സഭയെ ഓര്‍മിപ്പിച്ചു.
രാഹുല്‍ ഗാന്ധി മനുസ്മൃതിയെ എതിര്‍ത്തതില്‍ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 12 അധ്യായങ്ങളിലായി മനുഷ്യനെ ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ തട്ടുകളാക്കി തിരിച്ച മനുസ്മൃതി നിലനിന്നിരുന്നെങ്കില്‍ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങള്‍ എന്നും അടിമത്തത്തിലും മുട്ടിന് താഴെ മുണ്ടുടുക്കാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയിലുമായിരുന്നു തുടരുകയെന്ന് ചൂണ്ടിക്കാട്ടി. മനുസ്മൃതി വരുത്തിവെച്ച അനീതികളില്‍ നിന്ന് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വെളിച്ചം നല്‍കിയത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍’ പഠിപ്പിച്ച ഗുരുവിന്റെ മണ്ണില്‍ രാജ്യത്തെ 24 ലക്ഷത്തോളം കുട്ടികള്‍ എഴുതിയ സി.ബി.എസ്.ഇ പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയത്തിലെ അട്ടിമറിയും, 22 ലക്ഷത്തിലേറെ കുട്ടികള്‍ എഴുതിയ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകര്‍ത്തതും ചോദ്യം ചെയ്യാന്‍ ആര്‍.വി. ബാബുവിനെപ്പോലുള്ളവര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന 40 ഓളം പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ജാതിമത ഭേദമന്യേ പാവപ്പെട്ട കുട്ടികളുടെ ആഗ്രഹങ്ങളും പ്രയത്‌നങ്ങളുമാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. ഈ അനീതികള്‍ക്കെതിരെ വാക്കുകള്‍ ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ ശ്രീനാരായണ ദര്‍ശനം, അല്ലാതെ നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വര്‍ഗീയ വിദ്വേഷപ്രചരണമല്ല,’ സി.പി.ഐ.എം നേതാവ് പറഞ്ഞു.
വേദിമാറി പ്രസംഗിച്ച ആര്‍.വി. ബാബുവിന്റെ കാപട്യങ്ങളെയും സംഘപരിവാര്‍ അജണ്ടകളെയും കൃത്യമായി തുറന്നുകാട്ടിയ സി.പി.ഐ.എം നേതാവിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
Content Highlight: R.V. Babu makes highly communal remarks at a venue; CPIM leader delivers a silencing retort.