| Sunday, 5th April 2026, 2:42 pm

ലക്ഷ്യം ഹിന്ദു പെണ്‍കുട്ടികള്‍, വിവാഹശേഷം തീവ്രവാദത്തിന് കൊണ്ടുപോകുന്നു; ലവ് ജിഹാദ് ആരോപണത്തില്‍ ഉറച്ച് ശ്രീലേഖ

ആദർശ് എം.കെ.

തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന ആരോപണങ്ങളില്‍ ഉറച്ചുനിന്ന് വട്ടിയൂര്‍ക്കാവിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ. ലവ് ജിഹാദ് വിഷയത്തില്‍ വ്യക്തമായ തെളിവുകളുള്ള കേസുകളുണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.

താന്‍ ഡി.ജി.പി ആയിരുന്നപ്പോഴാണ് നിമിഷ ഫാത്തിമയുടെ വിഷയം ഉണ്ടായത്. ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വിവാഹ ശേഷം തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ലവ് ജിഹാദ്. പലര്‍ക്കും ആ വാക്ക് അപ്രിയമാണ്. ഒരു ചര്‍ച്ചയ്ക്കിടെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള ചോദ്യം വന്നപ്പോഴാണ് അത്തരത്തില്‍ മറുപടി പറഞ്ഞത്. ലവ് ജിഹാദിനെ ഒരിക്കലും ചര്‍ച്ചാവിഷയമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ ഈ വിഷയം അത്തരത്തില്‍ ഒരു ചര്‍ച്ചയാക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് പിന്തുണ നല്‍കുകയാണെന്നുമാണ് ശ്രീലേഖ കഴിഞ്ഞ ദിവസം പറഞ്ഞത്.

ലവ് ജിഹാദ് നടക്കുമ്പോള്‍ പോലും കേരള സര്‍ക്കാര്‍ കണ്ണടച്ചു. അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നുമായിരുന്നു ആര്‍.ശ്രീലേഖ പറഞ്ഞത്.

ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഡി.ജി.പി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡി.ജി.പിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ വിമര്‍ശിച്ചിരുന്നു.

Content highlight: R. Sreelekha stands firm on allegations of love jihad in Kerala

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more