നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് തിയേറ്ററുകളിലെത്തുകയും വന്‍ വിജയം സ്വന്തമാക്കുകയും ചെയ്ത ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 270 കോടിയിലേറെയാണ് കറുപ്പ് നേടിയത്.
ഏറെക്കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ അത്യുഗ്രന്‍ കംബാക്ക് കൂടിയാണ് ഈ ചിത്രം. കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കറുപ്പ് മാറിയിരിക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ കടുത്ത ആരാധകര്‍ പോലും വലിയ പ്രതീക്ഷ വെക്കാതിരുന്ന ചിത്രം വന്‍ കുതിപ്പാണ് നടത്തുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്‍.ജെ ബാലാജി.
ആര്‍.ജെ ബാലാജി Photo: Screen grab/ Hollywood Reporter India
കറുപ്പില്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്ന കാര്യങ്ങളിലൊന്നാണ് അതിന്റെ ക്ലൈമാക്‌സ്. എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും തന്‍രെ മനസിലുണ്ടായിരുന്ന ക്ലൈമാക്‌സ് മറ്റൊന്നായിരുന്നെന്ന് പറയുകയാണ് ആര്‍.ജെ ബാലാജി. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
‘കറുപ്പിന്റെ ആദ്യത്തെ ക്ലൈമാക്‌സ് ഇങ്ങനെയായിരുന്നില്ല. മറ്റൊരു രീതിയിലായിരുന്നു സിനിമ അവസാനിച്ചത്. അത് ഷൂട്ട് ചെയ്തിട്ടും എനിക്ക് ഒരു തൃപ്തി വന്നില്ല. രണ്ട് മാസം കഴിഞ്ഞ് എന്റെ സുഹൃത്തിനൊപ്പം കാന്താര 2 കാണാന്‍ പോയി. ഇന്ത്യക്ക് പുറത്ത് ഒരു തിയേറ്റിലായിരുന്നു പോയത്. രാവിലെ ഒമ്പത് മണിക്കുള്ള ഷോയ്ക്കായിരുന്നു കയറിയത്.
ആ സിനിമയില്‍ ഒരു പ്രത്യേക സീന്‍ വന്നപ്പോള്‍ പ്രേക്ഷകരെല്ലാം അത് ആഘോഷിക്കാന്‍ തുടങ്ങി. 10 മിനിറ്റുള്ള ആ സീന്‍ വല്ലാത്തൊരു ഇംപാക്ടാണ് ഉണ്ടാക്കിയത്. അവരുടെ വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന സീനായിരുന്നു അത്. ആ സമയത്താണ് ഞാന്‍ ആലോചിച്ചത്, തമിഴ്‌നാട്ടിലെ വലിയ ദൈവമായ കറുപ്പ് സാമിയെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് ഇങ്ങനെയൊരു സീന്‍ ഞാന്‍ ചെയ്തില്ലല്ലോ എന്ന്. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്‌സിലേക്കെത്തിയത്,’ ബാലാജി പറയുന്നു.
കോടതി രംഗങ്ങളില്‍ അനഘ രവിയുടെ കഥാപാത്രം സീറ്റ് കൊടുക്കുന്ന സീന്‍ കന്നഡ ചിത്രമായ സപ്ത സാഗരദാച്ചെ എലോയില്‍ നിന്ന് എടുത്തതാണെന്നും സംവിധായകന്‍ പറയുന്നു. സംവിധായകന്‍ ഹേമന്ത് റാവുവിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് ശരിക്കും ഹോളിവുഡ് ചിത്രമായ ലയര്‍ ലയറിലാണ് ആദ്യം വന്നതെന്നും ബാലാജി പറയുന്നു.
Content Highlight: R J Balaji saying Karuppu climax was inspired from Kanatara 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ