| Sunday, 17th May 2026, 12:05 pm

കാര്‍ത്തിക് സുബ്ബരാജടക്കം കൊലകൊമ്പന്മാര്‍ വിചാരിച്ചിട്ടും നടക്കാത്ത കാര്യം, സൂര്യക്ക് ഹിറ്റ് നല്‍കാന്‍ ഒടുക്കം ബാലാജി വേണ്ടി വന്നു

അമര്‍നാഥ് എം.

ഒരു വ്യാഴവട്ടത്തിലധികമായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ അതിഗംഭീര തിരിച്ചുവരവിനാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ കറുപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. പറഞ്ഞദിവസം റിലീസ് ചെയ്യാനാകാതെ ഒരുദിവസം വൈകി എത്തിയിട്ടും വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്.

സൂര്യക്ക് അഭിനയിച്ച് തകര്‍ക്കാന്‍ അധികം സംഭവങ്ങളില്ലാത്ത ചിത്രമാണ് കറുപ്പ്. രണ്ടരമണിക്കൂര്‍ എന്‍ജോയ് ചെയ്ത് കാണാനാകുന്ന മാസ് മസാല ഫ്‌ളിക് പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കായിട്ടുണ്ട്. കറുപ്പ് സാമി എന്ന ദൈവമായി സൂര്യ ഗംഭീര പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. കറുപ്പിന്റെ വിജയത്തില്‍ പലരും എടുത്തുപറയുന്ന പേരാണ് സംവിധായകന്‍ ആര്‍.ജെ ബാലാജിയുടേത്.

അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ബാലാജിയുടെ കഴിവിനെ സംശയിച്ചിരുന്നു. മൂക്കുത്തി അമ്മന്‍, എല്‍.കെ.ജി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബാലാജി സൂര്യക്ക് ഹിറ്റ് നല്‍കുമോ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ കറുപ്പിന്റെ ആദ്യ ഷോ തന്നെ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഒരു മാസ് സിനിമ പുള്‍ ഓഫ് ചെയ്യാനുള്ള കാലിബര്‍ തനിക്ക് ഉണ്ടെന്ന് കറുപ്പിലൂടെ ബാലാജി തെളിയിച്ചു.

മാസ് ഴോണറിനൊപ്പം തന്റെ സ്ഥിരം ഐറ്റമായ സ്പൂഫും പോപ് കള്‍ച്ചര്‍ റഫറന്‍സും കറുപ്പിലും ബാലാജി ഉപയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം സൂര്യയുടെ മാസ് ഓറ ക്യാപ്ചര്‍ ചെയ്യാനും ബാലാജിക്ക് സാധിച്ചു. അടുത്തകാലത്ത് പല സംവിധായകരും വിചാരിച്ചിട്ട് നടക്കാത്ത കാര്യമായിരുന്നു കറുപ്പിലൂടെ ബാലാജി നേടിയത്.

കറുപ്പിന് മുമ്പ് സൂര്യയുടേതായി പുറത്തിറങ്ങിയ കങ്കുവ, എതര്‍ക്കും തുനിന്തവന്‍ എന്നീ ചിത്രങ്ങള്‍ ആരാധകര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്നവയാണ്. മനുഷ്യരെ രക്ഷിക്കാനായി ഭൂമിയിലേക്ക് എത്തുന്ന ദൈവം എന്ന ക്ലീഷേ കണ്‍സപ്റ്റാണ് കറുപ്പിലും. അതിലേക്ക് ബാലാജി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്ന എലമെന്റുകളും കൂടി ചേര്‍ത്തതോടെ കറുപ്പ് ഗംഭീരമായി.

മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകളെ കൃത്യമായി നിരീക്ഷിക്കുന്നയാളാണ് ബാലാജി. തമിഴ് മീം പേജുകളില്‍ അടുത്തിടെ വൈറലായ പല ഡയലോഗുകളും കറുപ്പില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ പ്രചരണത്തിനിടെ വിജയ് സ്റ്റാലിനെ കളിയാക്കി പാടിയ ‘ബോട്ടിലുക്ക് പത്ത് രൂപ’, യൂട്യൂബര്‍മാര്‍ക്കെതിരെയുള്ള ട്രോള്‍ തുടങ്ങി പല റഫറന്‍സുകളും കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ട്.

വലിയ ഹൈപ്പിലെത്തിയ സിനിമകളെല്ലാം നിരാശപ്പെടുത്തിയതോടെ പകുതിയിലേറെ ആരാധകര്‍ക്കും കറുപ്പില്‍ പ്രതീക്ഷയില്ലായിരുന്നു. ബാലാജിക്ക് ലഭിച്ച ഏറ്റവും വലിയ അഡ്വാന്റേജും ഇതാണെന്ന് പറയാം. ചിത്രം കാണാനെത്തിയ പലരും അമിത പ്രതീക്ഷയില്ലാതെയാണ് കറുപ്പിനെ സമീപിച്ചത്. ഇത് സിനിമക്ക് ഗുണം ചെയ്‌തെന്ന് പറയാം.

Content Highlight: R J Balaji’s direction in Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more