| Friday, 6th February 2026, 11:16 am

ഇന്ത്യയും ഓസ്ട്രേലിയയുമല്ല, ഇവര്‍ ലോകകപ്പിലെ വിജയികളാവും: അശ്വിന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെയാണ് (ഫെബ്രുവരി ഏഴ്) ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നത്. പിന്നീട് മാര്‍ച്ച് എട്ട് വരെ ഒരു മാസക്കാലം കിരീടത്തിനായുള്ള വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷിയാവുക.

ലോകകപ്പിന്റെ ചാമ്പ്യന്‍പട്ടം കൈവശപ്പെടുത്താന്‍ ഉറച്ചാണ് 20 ടീമുകള്‍ മാറ്റുരക്കുന്നത്. ചില ടീമുകള്‍ ഒരിക്കല്‍ കൂടി കിരീടം നേടാന്‍ ലക്ഷ്യമിടുമ്പോള്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം നേടിയ കപ്പ് നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഈ വര്‍ഷത്തെ ലോകകപ്പ് വിജയികളെ പ്രവചിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഇന്ത്യയെയും ഓസ്‌ട്രേലിയയെയും പിന്തള്ളി താരം ന്യൂസിലാന്‍ഡിനെയാണ് ജേതാക്കളായി തെരഞ്ഞെടുത്തത്.

ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ എന്നും മികച്ച തയ്യാറെടുപ്പോടെയാണ് കിവികള്‍ എത്താറുള്ളതെന്നും ഇന്ത്യയ്ക്ക് അവര്‍ തലവേദന സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കിവീസിന് ഓസ്ട്രേലിയയെക്കാള്‍ മുൻതൂക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആര്‍. അശ്വിന്‍. Photo: Johns/x.com

‘ന്യൂസിലാന്‍ഡ് ഇന്ത്യയോട് 4 – 1ന് പരമ്പര പരാജയപ്പെട്ടിരിക്കാം. പക്ഷേ, അവര്‍ക്ക് ആ പരമ്പരയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ലോകകപ്പില്‍ എന്നും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ടീമാണ് ന്യൂസിലാന്‍ഡ്. മികച്ച രീതിയില്‍ പദ്ധതികള്‍ നടത്തിയാവും കിവീസെത്തുക.

നിലവില്‍ ഓസ്ട്രേലിയയെക്കാള്‍ മികച്ച നിലയിലാണ് ന്യൂസിലാന്‍ഡ്. അതിനാല്‍ തന്നെ, ലോകകപ്പില്‍ ഓസീസിനെക്കാള്‍ ന്യൂസിലാന്‍ഡിനാണ് കൂടുതല്‍ സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്,’ അശ്വിന്‍ പറഞ്ഞു.

 ന്യൂസിലാൻഡ് ടീം. Photo: BlackCaps/x.com

അതേസമയം, ലോകകപ്പിന് മുന്നോടിയായി നടന്നിരുന്ന ഇന്ത്യയുമായുള്ള ടി – 20 പരമ്പരയില്‍ തോല്‍വി വഴങ്ങിയാണ് ന്യൂസിലാന്‍ഡ് ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ സാധിച്ചിരുന്നത്.

Content Highlight: R Ashwin predicts New Zealand as winners of T20 World Cup ahead of India and Australia

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more