| Sunday, 9th November 2025, 4:23 pm

മടങ്ങി വരവില്‍ ധോണിക്ക് ചെക്ക് വെച്ച് ഡി കോക്ക്; കൈപിടിലൊതുക്കിയത് വമ്പന്‍ മൈല്‍സ്റ്റോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി ആതിഥേയര്‍ ചാമ്പ്യന്മാരായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2 – 1ന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇക്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയം നേടിയാണ് ഈ പരമ്പരയില്‍ ചാമ്പ്യമാരായത്.

മൂന്നാം ഏകദിനത്തില്‍ മികച്ച നിലയില്‍ തുടങ്ങിയ സൗത്ത് ആഫ്രിക്ക പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് പരമ്പര പ്രോട്ടിയാസ് സംഘത്തിന് കൈവിടേണ്ടി വന്നത്. മത്സരത്തില്‍ തോറ്റെങ്കിലും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച ബാറ്റിങ് പ്രകടനം നടത്തിയിരുന്നു.

ഡി കോക്ക് 70 പന്തുകള്‍ നേരിട്ട് 53 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരത്തിന്റെ ഇന്നിങ്സ് ഒരു സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു. ഈ ഇന്നിങ്‌സില്‍ ഏകദിനത്തില്‍ 7000 റണ്‍സ് എന്ന നാഴികകല്ലിലും താരമെത്തി. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് പ്രോട്ടിയാസ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തില്‍ 7000 ഏകദിന റണ്‍സ് പൂര്‍ത്തിക്കാകുന്ന വിക്കറ്റ് കീപ്പറാവാനാണ് ഡി കോക്കിന് സാധിച്ചത്. 157 ഇന്നിങ്സുകളില്‍ കളിച്ചാണ് താരത്തിന്റെ ഈ നേട്ടം. ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്. ധോണിയെ മറികടന്നാണ് ഇടം കൈയ്യന്‍ ബാറ്റര്‍ തലപ്പത്തെത്തിയത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍, ടീം, ഇന്നിങ്സ്

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 157

എം.എസ്.ധോണി – ഇന്ത്യ – 189

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 206

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 206

മുസ്ഹഫിഖുര്‍ റഹിം – ബംഗ്ലാദേശ് – 230

മത്സരത്തില്‍ ഡി കോക്കിന് പുറമെ, ലുവാന്‍-ഡ്രെ പ്രിട്ടോറിയസും മികച്ച ബാറ്റിങ് നടത്തി. താരം 45 പന്തില്‍ 39 റണ്‍സാണ് നേടിയത്. പ്രോട്ടിയാസ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇതോടെ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 37.5 ഓവറില്‍ 143 റണ്‍സിന് പുറത്തായി.

പാക് ബൗളര്‍ അബ്രാര്‍ അഹമ്മദിന്റെ പ്രകടനമാണ് പ്രോട്ടീയാസിനെ തകര്‍ത്തത്. താരം 27 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ പിഴുതു. മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, സല്‍മാന്‍ അലി ആഘ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 144 റണ്‍സിന്റെ വിജയലക്ഷ്യം 26 ഓവറുകളില്‍ തന്നെ മറികടന്നു. ടീമിനായി സയീം അയ്യൂബ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 70 പന്തില്‍ ഒരു സിക്സും 11 ഫോറും അടക്കം 77 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഒപ്പം മുഹമ്മദ് റിസ്വാന്‍ താരം 45 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാബര്‍ അസം 32 പന്തില്‍ 27 റണ്‍സും സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കക്കായി നാന്ദ്രേ ബര്‍ഗറും ബ്യോണ്‍ ഫോര്‍ചൂയിനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: Quinton De Cock became fastest wicket Keeper to complete 7000 ODI runs by Surpassing MS Dhoni

We use cookies to give you the best possible experience. Learn more