| Tuesday, 29th January 2019, 9:31 pm

യു.എ.ഇ ഗ്യാലറി നിറച്ചു; ഖത്തര്‍ വലയും (4-0)

സ്പോര്‍ട്സ് ഡെസ്‌ക്

അബൂദാബി: ജയമായിരുന്നു മുഹമ്മദ് ബിന്‍ സാഇദ് സ്റ്റേഡിയത്തില്‍ ഖത്തറിന് ആവശ്യം. എതിരാളികള്‍ മൈതാനിയിലെ 11 എമിറാത്തികള്‍ മാത്രമായിരുന്നില്ല. ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ 42,000 കാണികളെക്കൂടി ഖത്തറിന് തോല്‍പിക്കേണ്ടിയിരുന്നു.

പോയന്റ് ടേബിളില്‍ ഖത്തറിനേക്കാള്‍ യു.എ.ഇ ഒരുപാട് മുമ്പിലാണെങ്കില്‍ ജയിക്കാനുറച്ച ഖത്തറികളുടെ മനോവീര്യത്തിന് മുമ്പില്‍ അത് നിഷ്പ്രഭമായി. ഗ്യാലറിയെ നാല് വട്ടം നിശബ്ദമാക്കി ഏകപക്ഷീയമായ നാല് ഗോളിനാണ് ഖത്തര്‍ ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പ് ഫൈനലിലേക്ക് കടന്നത്.

22-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ ആദ്യ ഗോള്‍. യു.എ.ഇ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബൗലെം ഖാകിയുടെ ദുര്‍ബലമായ ഷോട്ട് തടുക്കാന്‍ ഗോള്‍കീപ്പര്‍ ഈസയ്ക്കായില്ല. യു.എ.ഇ ഒരു ഗോളിന് മുമ്പില്‍. ഗ്യാലറി നിശബ്ദമായ ആദ്യ നിമിഷം അതായിരുന്നു.

ALSO READ: സയ്യിദ് മൈതാനത്ത് മധ്യേഷ്യ പിളരുന്നു; 42,000 എമിറാത്തികള്‍ക്കെതിരെ 11 ഖത്തറികള്‍

ഗോള്‍ വീണതോടെ ഖത്തറിന്റെ ആക്രമണത്തിന്റെ മൂര്‍ച്ചയും കൂടി. 37-ാം മിനിറ്റില്‍ അല്‍മൂയിസ് അലിയാണ് രണ്ടാം സ്‌കോറര്‍. മനോഹരമായ കര്‍വ് ഗോളിലൂടെയാണ് ഖത്തര്‍ രണ്ടാമതും സാഇദ് ഗ്യാലറിയെ നിശബ്ദമാക്കി.

മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ഹസ്സന്‍ അല്‍ ഹൈദോസ് എമിറേറ്റിന്റെ മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹാമിദ് ഇസ്മായില്‍ കൂടി ഗോള്‍ നേടിയതോടെ എമിറേറ്റിന്റെ പതനം പൂര്‍ണം.

രണ്ടാം പകുതിയില്‍ യു.എ.ഇയും മികച്ച കളി പുറത്തെടുത്തതോടെ മത്സരം ആവേശമായി. യു.എ.ഇ.യുടെ മധ്യനിര മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പിഴവ് തിരിച്ചടിയായി. ഗോള്‍ മടയ്ക്കാന്‍ നിരവധി അവസരങ്ങളാണ് യുഎ.ഇയ്ക്ക് ലഭിച്ചത്.

യു.എ.ഇ പൊസെഷന്‍ ഫുട്‌ബോളിലൂടെ കളം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഖത്തറിന്റെ ലോങ് ബോളും വേഗതേയറിയ നീക്കങ്ങളും എമിറേറ്റിന് തിരിച്ചടിയായി.

71-ാം മിനിറ്റില്‍ യു.എ.ഇ. താരത്തിന്റെ മികച്ചൊരു ഹോഡര്‍ തടുത്ത് ഗോള്‍കീപ്പര്‍ രക്ഷകനായി. 90 മിനിറ്റ് മത്സരത്തില്‍ യു.എ.ഇ.യുടെ മികച്ചൊരു ഷോട്ട് ഇതുമാത്രമായിരുന്നു

രണ്ടാം പകുതിയില്‍ യു.എ.ഇ ഭേദപ്പെട്ട ആക്രമണങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഫൈനലില്‍ ജപ്പാനാണ് ഖത്തറിന്റെ എതിരാളികള്‍.

Latest Stories

We use cookies to give you the best possible experience. Learn more