| Wednesday, 1st April 2020, 1:40 pm

'നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ഏപ്രില്‍ ഫൂള്‍ നിരോധിച്ച നടപടി': പി.ടി തോമസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ. നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൊറോണയ്‌ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ, അപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ എന്തെങ്കിലും പറഞ്ഞാല്‍ നടപടി എടുക്കാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ട്.

കൊറോണ സംബന്ധിച്ച് ഭയാശങ്കകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല. എന്നാല്‍ ഇതിന്റെ മറപിടിച്ചു ജനങ്ങള്‍ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമര്‍ശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകുമെന്നും പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് മാര്‍ച്ച് 26 ന് ദേശാഭിമാനി പത്രത്തില്‍ മന്ത്രി കെ.ടി ജലീല്‍ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ ഭീഷണി സ്വരം. മാധ്യമം ദിനപത്രത്തില്‍ രാമേട്ടന്‍ എന്ന വേണുവിന്റെ പോക്കറ്റ് കാര്‍ട്ടൂണില്‍ ചെഗുവേരയെക്കുറിച്ചുണ്ടായ പരാമര്‍ശനത്തിനെതിരെയാണ് ജലീലിന്റെ മുന്നറിയിപ്പ്

‘കാര്‍ട്ടൂണില്‍ ഒളിപ്പിച്ച ഇരട്ടത്താപ്പ് ‘ എന്ന ജലീലിന്റെ ലേഖനത്തിലെ ഭീഷണിയുടെ സ്വരം ഉള്ള മുന്നറിയിപ്പുകള്‍ താഴെ ചേര്‍ക്കുന്നതാണ്.

കാര്‍ട്ടൂണുകളുടെ പേരില്‍ നിരവധി കലാപങ്ങളും, മനുഷ്യക്കുരുതിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത് അത്ര പെട്ടന്ന് നമുക്ക് മറക്കുവാന്‍ കഴിയില്ല’. ഇതാണ് ജലീല്‍ നല്‍കുന്ന അപായകരമായ മുന്നറിയിപ്പ്.

കൊറോണ കാലത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തലനീട്ടല്‍ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇപ്പോള്‍ ആണോ ഇതു പറയേണ്ടത് എന്ന് സംശയിക്കുന്നവരോട്… ഇപ്പോഴാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നുകൂടി ആലോചിക്കുക.

കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാഹിത്യകാരന്മാര്‍, കലാകാരന്‍മാര്‍ (ക്ഷേത്ര കലാകാരന്‍മാര്‍ അടക്കം ) സാംസ്‌കാരികപ്രവര്‍ത്തകര്‍, നാടകപ്രവര്‍ത്തകര്‍, നാടോടി നൃത്ത സംഘങ്ങള്‍, സാമ്പത്തിക ഭദ്രത ഇല്ലാത്ത സിനിമ പ്രവര്‍ത്തകരടക്കം പതിനായിരക്കണക്കിന് കലസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. രോഗികള്‍ക്ക് മദ്യം നല്‍കാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയെങ്കിലും ഇവര്‍ക്ക് വേണ്ടി കൂടി കാണിച്ചാല്‍ ഉചിതമായിരുന്നു’ , പി.ടി തോമസ് എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more