| Tuesday, 8th September 2026, 7:32 pm

ജന്തര്‍ മന്ദറിലെ സമരം: ദല്‍ഹിയിലെ വിദ്യാര്‍ത്ഥിയ്ക്ക് 5 ലക്ഷം രൂപയുടെ നോട്ടീസ് അയച്ച് പൊലീസ്; പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ (ജി.ബി.യു) വിദ്യാര്‍ത്ഥിക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയ നടപടി വിവാദത്തില്‍. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോയിഡ പൊലീസ് നോട്ടീസ് റദ്ദാക്കിയാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പ്രയാഗ്രാജ് സ്വദേശിയും ഗൗതം ബുദ്ധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ അക്ഷത് ത്രിപാഠിക്കാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി വഴി നോട്ടീസ് നല്‍കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം സമരം നയിക്കാനും സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്താനും ശ്രമിച്ചുവെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നുമാണ് പൊലീസ് ആരോപിച്ചത്.

തുടര്‍ന്നാണ് 6 മാസത്തേക്ക് സമാധാനം പാലിക്കുമെന്ന ഉറപ്പില്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരെയും ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് അക്ഷത് ത്രിപാഠി പറഞ്ഞു. താന്‍ സമാധാനപരമായാണ് സമരത്തില്‍ പങ്കെടുത്തതെന്നും യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ നടക്കാതിരുന്ന സമയത്താണ് പ്രതിഷേധത്തില്‍ പങ്കാളിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഈ നടപടിക്കെതിരെ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും നിയമ വിദഗ്ധരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് നടപടി വിവാദമായതോടെ പൊലീസ് ഉന്നത അധികൃതര്‍ ഇടപെട്ട് നോട്ടീസ് തിടുക്കത്തില്‍ റദ്ദാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Content Highlights: Protest at Jantar Mantar: Police sent a ₹5 lakh notice to a Delhi student; it was withdrawn following the protest.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more