ന്യൂദല്‍ഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ ഭാനു അടക്കമുള്ള നേതാക്കളാണ് കസ്റ്റഡിയില്‍ തുടരുന്നത്. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഉദയ ഭാനുവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ശബ്ദം ഉയര്‍ത്തുന്നത് ഒരു തെറ്റല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചു.
എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നാല്‍ കേന്ദ്ര സർക്കാരിന് കുഴപ്പമില്ലെന്നും ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്തിന് അപമാനവുമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
‘എപ്സ്റ്റീന്‍ ഫയലില്‍ പേര് വരുമ്പോള്‍, യുവാക്കള്‍ക്ക് ജോലി ലഭിക്കാതെ വരുമ്പോള്‍, മാധ്യമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും തെന്നിമാറുമ്പോള്‍, അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി പ്രധാനമന്ത്രി കര്‍ഷക വിരുദ്ധ കരാറില്‍ ഒപ്പുവെക്കുമ്പോള്‍ എല്ലാം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കപ്പെടുക്കുകയാണ്. എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം അതിന്റെ ഫലമായിരുന്നു.
ചോദ്യങ്ങള്‍ ഭയന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒരു ഓപ്ഷനായി മാറുകയാണ്. ദേശീയ താത്പര്യത്തിന് വിരുദ്ധമായി സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും ഭരണഘടനാപരമായി അവകാശമുണ്ട്. ഇന്ത്യയിലെ കര്‍ഷകരുടെയും യുവാക്കളുടെയും ശബ്ദമായി ഞങ്ങള്‍ എന്നും നിലകൊള്ളും,’ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
പ്രതിഷേധിക്കാന്‍ ഒരു തരിമ്പ് പോലും ഭയപ്പെടുന്നില്ലെന്നും കോണ്‍ഗ്രസിന്റെ യുവജന സംഘടന വ്യക്തമാക്കി.
എ.ഐ എക്സ്പോ നടക്കുന്ന ഹാളില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ പ്രകടനം. പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കച്ചവടം ചെയ്തുവെന്ന് അടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഷര്‍ട്ട് ഊരിക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
പത്തിലേറെ യുവാക്കള്‍ എക്സ്പോ ഹാളിലെത്തി ഒരു ഭാഗത്ത് തടിച്ചുകൂടി നില്‍ക്കുകയും തുടര്‍ന്ന് ഷര്‍ട്ടഴിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlight: Protest at AI summit; Youth Congress national president and others in police custody
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ