| Tuesday, 8th July 2025, 2:01 pm

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; കേരളാ സര്‍വകലാശാല ആസ്ഥാനം കീഴടക്കി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കും കേരള സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ എസ്.എഫ്.ഐയുടെ പ്രതിഷേധം ശക്തമാവുന്നു.

കേരള സര്‍വകലാശാല ആസ്ഥാനം കീഴടക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറുകയായിരുന്നു.

കേരള സര്‍വകലാശാലയ്ക്ക് പുറമെ എം.ജി കാലിക്കറ്റ് തുടങ്ങിയ സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലും സമാനമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പൊലീസിന്റെ പ്രതിരോധ വലയം ഭേദിച്ചാണ് പ്രതിഷേധക്കാര്‍ അകത്തേക്ക് കയറിയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, അടക്കം പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനേയും സെക്രട്ടറിയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

തുടക്കത്തില്‍ പൊലീസിന് എസ്.എഫ്.ഐക്കാരെ പ്രതിരോധിക്കാന്‍ സാധിച്ചില്ല എന്ന ആക്ഷേപമുണ്ട്. വി.സിയുടെ ചേമ്പറില്‍ നിന്ന് പ്രതിഷേധക്കാരെ മുഴുവന്‍ ഇതിനകം നീക്കി എന്ന റിപ്പോര്‍ട്ടുകളുണ്ട്.

വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്ലിന് അത്ര പെട്ടെന്നൊന്നും സര്‍വകലാശാലയിലേക്ക് വരാന്‍ ആകില്ലെന്നും പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ നേതാക്കള്‍ പ്രതികരിച്ചു. വി.സി ഒളിച്ചോടുകയായിരുന്നെന്നും എന്നാല്‍ എത്ര നാള്‍ അദ്ദേഹത്തിന് ഇത്തരത്തില്‍ ഒളിച്ചോടാന്‍ സാധിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിപി.എസ്. സഞ്ജീവ് ചോദിച്ചു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമമെന്നും എസ്.എഫ്.ഐ ആരോപിച്ചു. ആര്‍.എസ്.എസുകാരന്‍ എന്നതിലപ്പുറം ഒരു യോഗ്യതയും താത്കാലിക വി.സിക്കില്ലെന്നും ആര്‍.എസ്.എസ് ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ആളാണ് അദ്ദേഹമെന്നും അതാണ് മോഹനന്‍ കുന്നുമ്മലിന്റെ യോഗ്യതയെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് പറഞ്ഞു.

Content Highlight: Protest against the Governor; SFI occupies the Kerala University headquarters

We use cookies to give you the best possible experience. Learn more