| Monday, 1st January 2018, 8:59 am

കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ; പുതുവത്സര പിറ്റേന്ന് ഐ.എം.എയുടെ മെഡിക്കല്‍ ബന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിനെതിരെ ജനുവരി രണ്ടിന് ദേശീയ മെഡിക്കല്‍ ബന്ദ് നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. അത്യാഹിത വിഭാഗങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

ഇത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകിടം മറിക്കുമെന്ന് ഐ.എം.എ ആരോപിച്ചു. നിര്‍ദിഷ്ട എന്‍.എം.സിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാകുമെന്നും ഐ.എം.എ വ്യക്തമാക്കി.

നിലവില്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുന്നതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്.
ഒ.പി. യിലും, വാര്‍ഡുകളിലും ഡ്യൂട്ടിക്ക് കയറില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

കഴിഞ്ഞദിവസം ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വേണ്ട ഉറപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞിരുന്നെങ്കിലും കിട്ടിയ ഉറപ്പുകള്‍ രേഖാമൂലമല്ലെന്ന് കാട്ടിയാണ് വീണ്ടും സമരം നടത്താന്‍ ഒരുങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more