| Wednesday, 17th September 2025, 10:28 am

ആറ് ദിവസമായി വയനാട്ടില്‍; ഗ്രൂപ്പ് തര്‍ക്കത്തില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാതെ പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: ആറ്  ദിവസമായി ജില്ലയിലുണ്ടായിട്ടും ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കാണാതെ പ്രിയങ്ക ഗാന്ധി എം.പി.

മുള്ളന്‍കൊല്ലി മണ്ഡലത്തിലെ വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ കര്‍ണാടക മദ്യവും സ്‌ഫോടകവസ്തുക്കളും കൊണ്ടുവെച്ച് കള്ളക്കേസില്‍ കുടുക്കിയതിന് പിന്നില്‍ ജോസ് അടക്കമുള്ളവരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ മനം നൊന്താണ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്.

ഈ മാസം 13നാണ് ജോസ് ജീവനൊടുക്കിയത്. 12 മുതല്‍ ജില്ലയിലുണ്ടായിരുന്നിട്ടും പ്രിയങ്ക ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കാനോ കുടുംബത്തെ കാണാനോ ഇതുവരെ തയ്യാറായിട്ടില്ല.

ശനിയാഴ്ച മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിച്ചത്.

ആത്മഹത്യ ചെയ്ത മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഇനിയും സന്ദര്‍ശിച്ചിട്ടില്ല. വിജയന്റെ മരുമകള്‍ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നില്ല.

കോണ്‍ഗ്രസുകാര്‍ കള്ളക്കേസില്‍ ജയിലിലടയ്ക്കുകയും 17 ദിവസത്തിനുശേഷം മോചിതനാവുകയുംചെയ്ത വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് തങ്കച്ചനെയും പ്രിയങ്ക കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

20 വരെ പ്രിയങ്ക ഗാന്ധി ജില്ലയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ ചുരുക്കം ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് നിലവില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ അനൗദ്യോഗിക പരിപാടികളുമായി പ്രിയങ്ക ജില്ലയില്‍ സജീവമാണ്. മുത്തങ്ങ വന്യജീവി സങ്കേതവും മതമേലധ്യക്ഷന്‍മാരെയും പ്രിയങ്ക സന്ദര്‍ശിച്ചു.

പാരമ്പര്യ നെല്‍ക്കര്‍ഷകന്‍ ചെറുവയല്‍ രാമനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രം മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. രാമനൊപ്പം വയല്‍വരമ്പിലൂടെ നടക്കുന്ന ചിത്രമായിരുന്നു ഇത്. ഒപ്പം ഗോത്രവിഭാഗത്തിന്റെ അമ്പും വില്ലും ഉപയോഗിച്ചും പ്രിയങ്ക സമയം ചെലവഴച്ചിരുന്നു.

Content Highlight:  Priyanka Gandhi MP did not meet the family of Jose Nelledam, who committed suicide over a group dispute.

We use cookies to give you the best possible experience. Learn more