| Wednesday, 4th March 2026, 8:26 am

ഞാനീ സിനിമയില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുള്ള ക്രെഡിറ്റ് മോഹന്‍ലാലിനാണ്; മുകേഷ് പറഞ്ഞതിനെക്കുറിച്ച് പ്രിയദര്‍ശന്‍

അശ്വിന്‍ രാജേന്ദ്രന്‍

അന്യഭാഷയില്‍ ഒരു ചിത്രം സംവിധാനം ചെയ്ത് അത് വലിയ ഹിറ്റാക്കി മാറ്റുക എന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വളരെ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. ഇത്തരത്തില്‍ മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തന്റെ ഹിറ്റ് ചിത്രങ്ങള്‍ കൊണ്ട് കൈയൊപ്പ് പതിപ്പിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി 1984 ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം സംവിധാനം ചെയ്താണ് പ്രിയദര്‍ശന്‍ അരങ്ങേറ്റം കുറിക്കുന്നത്.

മോഹന്‍ലാലും പ്രിയദര്‍ശനും. Photo: News 18

പിന്നീട് മലയാളത്തില്‍ റിപ്പീറ്റ് വാല്യൂവുള്ള ഒരുപിടി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിയന്‍ സമാന്തരമായി ബോളിവുഡിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. സ്ലാപ്സ്റ്റിക്ക് വിഭാഗത്തില്‍ ഉള്‍പെടുന്ന ഹാസ്യങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ പ്രത്യേകതകളിലൊന്ന്. ഇത്തരത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, ലിസി, സുകുമാരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി 1985 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബോയിങ് ബോയിങ്.

വന്നവരും നിന്നവരും പോയവരുമെല്ലാം അസമാന്യ പ്രകടനം കാഴ്ച്ചവെച്ച ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം നടന്‍ മുകേഷ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രിയദര്‍ശന്റെ പരാമര്‍ശം.

ബോയിങ് ബോയിങ് സിനിമ കഴിഞ്ഞതിന് ശേഷം മുകേഷ് തന്റെയടുത്ത് കരഞ്ഞുകൊണ്ട് വന്നുപറഞ്ഞ കാര്യത്തെക്കുറിച്ചാണ് പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തത്. നാടകം മുതല്‍ താന്‍ വലിയ നടന്മാര്‍ ചെറിയ നടന്മാരെ വളരാന്‍ അനുവദിക്കാത്തത് കണ്ടിട്ടുണ്ടെന്നും ഈ സിനിമയില്‍ താനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റ് മോഹന്‍ലാലിനാണെന്നുമായിരുന്നു മുകേഷ് സംവിധായകനോട് പറഞ്ഞത്.

നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന നടന്‍ എത്രത്തോളം ഭംഗിയായി ചെയ്യുന്നുവോ അതനുസരിച്ച് അത്രയും ബെറ്റര്‍ ആയി നമ്മള്‍ ചെയ്യുമെന്നാണ് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഇത്തരത്തില്‍ സ്പിരിറ്റുള്ള അഭിനേതാക്കള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെയുളള ക്യാരക്ടേഴ്‌സ് ഉണ്ടാക്കാനുള്ള ധൈര്യം ഫിലിം മേക്കര്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ബോയിങ് ബോയിങ്. Photo: Movie World Ent

1965 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്കാണ് ബോയിങ് ബോയിങ്. മലയാളത്തില്‍ തിരക്കഥാകൃത്തായി കരിയറാരംഭിച്ച പ്രിയദര്‍ശന്‍ വെള്ളാനകളുടെ നാട്, താളവട്ടം, ചിത്രം, വന്ദനം, അക്കരെ അക്കരെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlight: Priyadarshan talks about Mukesh’s experience with Mohanlal in Boeing Boeing Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more