| Friday, 24th July 2026, 6:45 pm

പൃഥ്വിക്ക് എല്ലാ സിനിമകളെക്കുറിച്ചും അറിയാം, സ്വന്തം സിനിമയിലെ വിഗ്ഗിനെക്കുറിച്ച് മാത്രം അറിയില്ല; കുഞ്ഞമ്പു നമ്പ്യാരെ എയറിലാക്കി ട്രോളന്മാര്‍

അമര്‍നാഥ് എം.

മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിടേണ്ടി വന്ന ഈ വര്‍ഷത്തെ മലയാളസിനിമകളിലൊന്നാണ് പള്ളിച്ചട്ടമ്പി. മലയാളി ഫ്രം ഇന്ത്യക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പ് തന്നെ ഹൈപ്പ് ഉയര്‍ത്തിയ ഒന്നായിരുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥ പള്ളിച്ചട്ടമ്പിക്ക് തിരിച്ചടിയായി. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

സോണി ലിവിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. ചിത്രത്തിലെ മോശം ഫാക്ടറുകളിലൊന്നായി പലരും ചൂണ്ടിക്കാണിക്കുന്നത് പൃഥ്വിരാജിന്റെ അതിഥിവേഷത്തെയാണ്. പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കൊടൂര വില്ലനായാണ് പൃഥ്വി വേഷമിട്ടത്. രണ്ട് കാലഘട്ടത്തിലെ വേഷത്തില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

ചെറുപ്പകാലത്തെ ഗെറ്റപ്പില്‍ അന്യായ ടെറര്‍ ലുക്കിലാണ് പൃഥ്വിയെ അവതരിപ്പിച്ചിട്ടുള്ളത്. പക്കാ ബള്‍ക്കിയായ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ കൊണ്ട് പൃഥ്വി ഈ സീനുകളില്‍ തകര്‍ത്തു. എന്നാല്‍ പൃഥ്വിരാജിന്റെ വയസ്സായ ഗെറ്റപ്പ് ട്രോളന്മാര്‍ക്ക് വലിയൊരു ഇരയായി മാറിയിരിക്കുകയാണ്. ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മോശം മേക്കപ്പാണ് ഈ സീനില്‍ പൃഥ്വിരാജിന് നല്‍കിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

സിനിമയും അതിന്റെ മേക്കിങ്ങും ഒരുപാട് വളര്‍ന്ന ഇന്നത്തെ കാലത്ത് ഇതുപോലൊരു വിഗ്ഗും കൊണ്ട് വരാന്‍ സംവിധായകന്‍ ഡിജോ ജോസിനും പൃഥ്വിരാജിനും എങ്ങനെ തോന്നിയെന്നാണ് പല കമന്റുകളും. കണ്ടാല്‍ ചിരിനിര്‍ത്താനാകാത്ത പല പോസ്റ്റുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ജേര്‍ണലിസ്റ്റുകളിലൊന്നായ ടി.എന്‍. ഗോപകുമാറിനെ പോലെയുണ്ടെന്നും കമന്റുകളുണ്ട്.

‘പ്രിയദര്‍ശന്‍ മുതല്‍ രാജമൗലി വരെ എല്ലാ സംവിധായകരുടെയും അടുത്ത മൂന്ന് സിനിമകളുടെ സ്‌ക്രിപ്റ്റ് അറിയാം, പക്ഷേ, സ്വന്തം സിനിമയിലെ വിഗ്ഗിനെക്കുറിച്ച് രാജുവേട്ടന് അറിയില്ല’, ‘ആദ്യം ടെററായി തോന്നിയ കഥാപാത്രത്തെ പിന്നീട് കോമഡിയാക്കാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്, ബട്ട് രാജുവേട്ടന്‍ കാന്‍’, ‘സെറ്റില്‍ ഒരാളുപോലും ഈ വിഗ്ഗിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞില്ലേ’ എന്നിങ്ങനെയാണ് കമന്റുകള്‍.

പൃഥ്വിരാജും വിഗ്ഗും തമ്മിലുള്ള ഈ ‘കിടിലന്‍ കോമ്പോ’ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2018ല്‍ റിലീസായ മൈ സ്‌റ്റോറിയില്‍ ഇതിലും മോശം വിഗ്ഗായിരുന്നു പൃഥ്വിയുടേത്. രണ്ട് സിനിമകളിലെയും പൃഥ്വിയുടെ ഗെറ്റപ്പ് ഒന്നിച്ച് വെച്ച് ‘എട്ട് വര്‍ഷത്തെ ചാലഞ്ച്’ പോസ്റ്റും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

ജന ഗണ മനയില്‍ പ്രേക്ഷകരെ മണ്ടന്മാരാക്കിയതുപോലെ പള്ളിച്ചട്ടമ്പിയിലും സംവിധായകന്‍ പ്രേക്ഷകരെ വിലകുറച്ച് കണ്ടിട്ടുണ്ട്. എല്ലാ ഇന്‍ഡസ്ട്രികളിലും ഓടിത്തേഞ്ഞ സീക്വല്‍ സ്‌കാം ഈ സിനിമയിലും സംവിധായകന്‍ കൊണ്ടുവന്നതിനെ പ്രേക്ഷകര്‍ വിമര്‍ശിക്കുകയാണ്.

Content Highlight: Prithviraj’s getup in Pallichattambi movie getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more