| Sunday, 22nd March 2026, 2:36 pm

ഫലസ്തീനികളുടെയല്ല, കുടിയേറ്റ ഇസ്രഈലികളുടെ നാടായി ഫലസ്തീന്‍ മാറി; വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു: ജറുസലേം സഹായ മെത്രാന്‍

അനിത സി

ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യാനികള്‍ക്കെതിരെ അനധികൃത ഇസ്രഈലി കുടിയേറ്റക്കാര്‍ ആക്രമണം തുടരുകയാണെന്ന് ജറുസലേമിലെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ സഹായ മെത്രാന്‍.

‘വെസ്റ്റ് ബാങ്കില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്,’ ബിഷപ്പ് വില്യം ഷോമാലി പറഞ്ഞതായി അമേരിക്കന്‍ ആസ്ഥാനമായുള്ള ആഗോള കത്തോലിക്കാ വാര്‍ത്താ സംഘടനയായ EWTN ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യാനികള്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യത്തിന് ഇസ്രഈലികളുടെ ഭീഷണിയുണ്ടെന്നും സഹായ മെത്രാന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈലികള്‍ ഇപ്പോള്‍ ജൂഡിയ എന്നും, സമരിയ എന്ന് ബൈബിള്‍ പ്രകാരവും വിളിക്കുന്ന ഫലസ്തീന്‍ ഭൂമി പതുക്കെ, പതുക്കെ കുറച്ച് ഫലസ്തീനികളുടെതും കൂടുതല്‍, കൂടുതല്‍ ഇസ്രഈല്‍ കുടിയേറ്റക്കാരുടെ നാടായും മാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫലസ്തീനിലെ ക്രിസ്ത്യാനികളെ അവരുടെ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പോലും വിലക്കുന്നതാണ് ഇസ്രഈലി കുടിയേറ്റക്കാരുടെ വിവിധ ഭീഷണികളും ശാരീരികമായ ആക്രമണങ്ങളെന്നും  മെത്രാന്‍ പറഞ്ഞു.

ക്രിസ്ത്യാനികളുടെ കാറുകള്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ അവര്‍ ചെറുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണങ്ങള്‍ കൂടുതലും ക്രിസ്ത്യാനികള്‍ കൂടുതലുള്ള തായ്‌ബെയ് ഗ്രാമത്തിലാണ് സംഭവിക്കുന്നത്. ഈ വാര്‍ത്ത ലോകത്തെ മുഴുവന്‍ അറിയിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ടെല്‍ അവീവിലെ അമേരിക്കന്‍ അംബാസഡറെ ആക്രമണത്തെ കുറിച്ച് അറിയിച്ചിരുന്നു. അദ്ദേഹം പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും നടപടിയെടുക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. പക്ഷേ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയില്ലെന്നും ഷോമാലി വിമര്‍ശിച്ചു.

ഇസ്രഈലി കുടിയേറ്റക്കാര്‍ മിക്ക ദിവസങ്ങളിലും ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ പട്ടണമായ ബിര്‍സിറ്റിലെ വീടുകളിലും ജോലിസ്ഥലങ്ങളിലുമെത്തി ഭീഷണി മുഴക്കാറുണ്ട്. വിഷയത്തില്‍ കത്തോലിക്ക സഭയോട് ഇടപെടാനും ആളുകളുടെ അതിജീവനത്തിന് സഹായം നല്‍കാനും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വിശദമാക്കി.

ബെത്ലഹേമിനടുത്തുള്ള ഉര്‍ട്ടാസ് ഗ്രാമത്തിലെ സിസ്റ്റേഴ്സ് കോണ്‍വെന്റിന്റെ ഭൂമി ഇസ്രായേലി കുടിയേറ്റക്കാര്‍ കൈക്കലാക്കിയെന്നും ഷോമാലി ആരോപിച്ചു. കന്യാസ്ത്രീകള്‍ ഒലിവും മറ്റു ചെടികളും നട്ടുവളര്‍ത്തുന്ന കുന്നിന്‍ പ്രദേശം കുടിയേറ്റക്കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചു. അവിടെ കുടിയേറ്റക്കാരുടെ പുതിയ ഒരു താമസകേന്ദ്രം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അവരുടെ ഭൂമിയാണെന്ന് പറയാനായി കുടിയേറ്റക്കാര്‍ ഈ ഭൂമിയിലേക്ക് കടന്നുകയറി ഒരു ഇസ്രാഈലി പതാക സ്ഥാപിച്ചു. പക്ഷെ ഈ ഭൂമി തനിക്ക് പരിചയമുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെയാണെന്നതിന്റെ ഉടമസ്ഥാവകാശ രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Christians in the West Bank are being attacked: Priest of Jerusalem William Shomali

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more