| Tuesday, 3rd February 2026, 8:05 pm

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിക്കുന്നു; കലാപത്തിനിടെ രാജിവെച്ച ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്

അനിത സി

ഇംഫാല്‍: മണിപ്പൂരില്‍ വംശീയ കലാപത്തെ തുടര്‍ന്ന് രാജി വെച്ച ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും ഭരണത്തിലേറുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നത്.

പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യുംനാം ഖേംചന്ദ് സിങ് ചുമതലയേല്‍ക്കും. ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന മണിപ്പൂര്‍ നിയമസഭാ പാര്‍ട്ടി യോഗത്തില്‍ വെച്ച് ഖേംചന്ദ് സിങ്ങിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

ഉടനെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. തിങ്കളാഴ്ച നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര നിരീക്ഷകനായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

ഏറെക്കാലമായി തുടര്‍ന്ന് വരികയായിരുന്ന മണിപ്പൂരിലെ മെയ്‌തെയ്,കുക്കി വിഭാഗങ്ങള്‍ക്കിടയിലെ വംശീയ കലാപം പരിഹരിക്കാന്‍ മണിപ്പൂര്‍ ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

ഇതിനിടെ  കലാപം രൂക്ഷമാവുകയും ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാര്‍ 2025 ഫെബ്രുവരി ഒമ്പതിന് രാജിവെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 13ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു.

രാഷ്ട്രപതി ഭരണത്തിനും കേന്ദ്രസര്‍ക്കാരിനും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനോ കുറ്റകൃത്യങ്ങള്‍ തടയാനോ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറവും ഈ ആക്ഷേപങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ബീരേന്‍ സിങ്ങിന് പകരം ഖേംചന്ദ് സിങ്ങിന് അവസരം നല്‍കി ഭരണം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കം.

Content Highlight: President’s rule ends in Manipur; BJP returns to power after a year after resigning due to riots

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more