| Saturday, 14th February 2026, 12:44 pm

സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ പോലും പറ്റിയില്ല; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രേംകുമാര്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി രേഖപ്പെടുത്തി പ്രേംകുമാര്‍. സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ പോലും അവസരം ലഭിച്ചില്ലെന്നും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും പ്രേംകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്രയധികം പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിച്ചുകൊണ്ടിരിക്കെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായതെന്നും പ്രേംകുമാര്‍ ചോദിച്ചു. തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. പക്ഷെ ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് പുറത്താക്കല്‍ നടന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തനിക്കെതിരായ നടപടിക്ക് കാരണമായെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസിലായത്. എന്നാല്‍ തന്റെ പരാമര്‍ശം പോസറ്റീവായി കാണണമായിരുന്നുവെന്നും ആശമാരുടെ സമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

വളരെ ആത്മാർഥമായി തന്നോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവത്തകരോട് ഒന്ന് നന്ദി പറയാന്‍ പോലും പറ്റിയില്ല എന്നതിലാണ് ദുഖമെന്നും അദ്ദേഹം പറഞ്ഞു. മാന്യമായ യാത്രയയപ്പ് വേണമായിരുന്നു എന്നൊന്നും ആവശ്യപ്പെടില്ല.

എന്നാല്‍ ഒരു സുപ്രഭാതത്തിലാണ് നടപടി ഉണ്ടായത്. സാമാന്യമര്യാദ പോലും തന്നോട് ഉണ്ടായില്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു.

സാംസ്‌കാരിക സമ്മേളനത്തിലേക്ക് ഒരു ക്ഷണം പോലും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാനും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹത്തിന് എന്തോ ഒരു അത്ഭുതസിദ്ധി ഉണ്ടെന്നാണ് തോന്നുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.

നിലവിലേത് സാമാന്യനീതിയുടെ വിഷയമാണ്. ഇരട്ടനീതിയാണ് ഉണ്ടായത്. തന്നോടുണ്ടായ സമീപനമല്ല സച്ചിദാനന്ദനോട് ഉണ്ടായതെന്നും പ്രേംകുമാര്‍ പറഞ്ഞു.

അതേസമയം ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മുന്‍ ചെയര്‍മാനായ സംവിധായകന്‍ രഞ്ജിത്തിനെ മാറ്റിയത്. തുടര്‍ന്ന് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന പ്രേംകുമാറിന് പ്രസിഡന്റിന്റെ ചുമതല താത്കാലികമായി നല്‍കുകയും ചെയ്തു.

ശേഷം 2025 ഐ.എഫ്.എഫ്.കെ ആരംഭിക്കുന്നതിന് മുന്നോടിയായി ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയുമാണ് ഉണ്ടായത്.

Content Highlight: Premkumar opposes government’s removal from Chalachitra Academy chairmanship

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more