| Saturday, 22nd January 2011, 7:49 am

‘ഐസക്ക് തപ്പ് സെയ്യലൈ’

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യകാല പോളിറ്റ് ബ്യുറോ അംഗങ്ങള്‍, സി.പി.ഐ.എം

സീറോ അവര്‍ / ലാല്‍ അത്തോളി

സി.പി.ഐ.എം പോളിറ്റ് ബ്യുറോയുടെ തീരുമാനങ്ങള്‍ രാജ്യം പ്രാധാന്യത്തോടെ കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പുരോഗതി നിശ്ചയിക്കുന്ന തീരുമാനങ്ങള്‍. “ബംഗാളും കേരളവും ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും” എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു. അതെല്ലാം അന്തകാലം.

ഇന്നത്തെ പി.ബി യോഗങ്ങള്‍ വെച്ച് നോക്കുകയാണെങ്കില്‍ കലാഭവന്‍ ട്രൂപ്പിന്റെ കോമഡി ഷോ പിന്നില്‍ നില്‍ക്കും. പി.ബി തീരുമാനങ്ങള്‍ കേട്ട് ആളുകള്‍ തല തല്ലിച്ചിരിക്കുന്നു.

അടുത്ത തവണ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവ് വി.എസിനെ കാണുമ്പോള്‍ മുണ്ട് കയറ്റിക്കുത്തി കയ്യിലുള്ള വാക്കത്തിയെടുത്ത് താടി ചൊറിഞ്ഞ് ഒന്ന് വിരട്ടി വിടണം എന്നാണ് ഏറ്റവും പുതിയ തീരുമാനം. പാര്‍ട്ടി ഭാഷയില്‍ ശാസന എന്നാണിതിന് പറയുന്നത്.

ലോട്ടറി അഴിമതിക്കേസില്‍ വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപെട്ടതാണ് പി.ബി ട്രൂപ്പിന് പിടിക്കാതെ പോയത്. സി.പി.ഐ.എം മെമ്പര്‍ഷിപ്പ് എടുത്താല്‍ അതേത് താടിക്കാരനായാലും ജീവിതകാലം മുഴുവന്‍ അയാള്‍ അഴിമതിക്ക് അതീതനാണ് എന്നാണ് പി.ബി ഇതിന് കാരണമായി പറയുന്നത്.

ലാവലിന്‍ കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചതും കുറെയാളുകള്‍ ആകാംക്ഷയോടെ കണ്ടു നിന്ന ഒരുകോമഡി ഷോയിലൂടെയാണ്. പിണറായി സഖാവ് കുറ്റക്കാരനല്ല എന്നും കുറ്റം ചില പ്രേതഭൂതാതികളിലാണെന്നും ഈ എപ്പിസോഡില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇമ്മാതിരി ഒരു കോമഡി ഷോ പാണ്ടി രാജ്യത്ത് ഈയിടെ നടക്കുകയുണ്ടായി.

2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയുടെ മനം കവര്‍ന്ന മന്മഥനെ പറ്റി നമ്മ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി താത്ത ചൊന്നതും അപ്പടിതാന്‍.”രാജ തപ്പ് സെയ്യലൈ”. കുറ്റാരോപിതര്‍ തന്നെ വിധി പറയുന്ന രീതി മറ്റ് പാര്‍ട്ടികളും വൈകാതെ തുടങ്ങും എന്നാണ് കരുതുന്നത്.

ഒരുകണക്കിനു നോക്കിയാല്‍ ഇങ്ങനെ തീരുമാനമെടുക്കുന്നതായിരിക്കും നല്ലത്. അല്ലാതെ കെ.ജി ബാലകൃഷ്ണന്‍ സാറിനെ പോലെയുള്ള ആളുകള്‍ വിധി പറയുകയാണെങ്കില്‍ ഇവര്‍ തെറ്റുചെയ്തില്ല എന്ന് വിധിക്കുന്നതിന് പുറമെ രാജ്യത്തിന് സ്തുത്യര്‍ഹമയ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നുപറഞ്ഞ് പാരിതോഷികമായി പണക്കിഴി വരെ കൊടുക്കാന്‍ സാധ്യതയുണ്ട്.

തൊട്ടടുത്ത എപ്പിസോഡില്‍ പിണറായി സഖാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് സഖാവ് വി.എസിനെ ഈ ട്രൂപ്പില്‍ നിന്നും ഇറക്കിവിട്ടുകൊണ്ട് കല്‍പാന്തകാലത്തോളം ജനങ്ങളെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിയുമെന്ന് ഈ ട്രൂപ്പ് തെളിയിച്ചു.

ഈ കോമഡി ട്രൂപ്പിലെ അംഗങ്ങളുടെ എണ്ണം ഇന്ന് പതിനഞ്ചാണ്. ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളും സ്വന്തം നാട്ടില്‍ പോയാല്‍ ഒരീച്ച പോലും തിരിച്ചറിയാത്ത കാരാട്ടും യെച്ചൂരിയുമാണ് ട്രൂപ്പിനെ നയിക്കുന്നത്. ബംഗാളില്‍ അല്പം തിരക്ക് കൂടുതലുള്ളതിനാല്‍ ബുദ്ധദേവ് കുറച്ചുകാലങ്ങളായി ഈ ട്രൂപ്പിന്റെ കോമഡി ഷോയില്‍ പങ്കെടുക്കാറില്ല.

പതിനഞ്ചംഗ ട്രൂപ്പില്‍ നിന്ന് പുറത്താക്കപെട്ട് വ്യക്തിയാണ് വി എസ്. വി എസ് ഉണ്ടെങ്കില്‍ ഈ കോമഡി ട്രൂപ്പിലെ ചില അംഗങ്ങളുടെ ജീവിതം മുഴുവന്‍ ട്രാജഡിയായി മാറും എന്നു മനസിലാക്കി ട്രൂപ്പില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. കോടിയേരിയും വരദരാജനെയും പോലുള്ള കയ്യാലപുറത്തെ തേങ്ങകളും ഉണ്ട്. കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും വീഴാം.

ഭൂരിപക്ഷം വിളിച്ചുപറയുന്നത് മനസിലായാലും ഇല്ലെങ്കിലും “അങ്ങന്‍ തന്നെ.. അങ്ങന്‍ തന്നെ… അങ്ങനെ തന്നെ സിന്ദാബാദ്” എന്നുപറയുകയാണ് ഇവരുടെ ജാലി. മാളോരോടെല്ലാം വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതിന് ശേഷം തന്റെ വോട്ട് രേഖപെടുത്താന്‍ പോളിങ്ങ് ബൂത്തില്‍ പോയപ്പോള്‍ തനിക്ക് വോട്ടില്ല എന്ന് പോളിങ്ങ് ഓഫീസറുടെ വായില്‍ നിന്നും അറിയാന്‍ ഭാഗ്യം ലഭിച്ച എസ്.ആര്‍.പി, മുതലാളിമാരുടെ കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി തുടങ്ങിയവരെല്ലാം ഈ ട്രൂപ്പിന്റെ അവിഭാജ്യ ഘടകമാണ്.

ബ്രിന്ദ കാരാട്ട്, ബിമന്‍ ബസു, മാണിക്ക് സര്‍ക്കാര്‍ തുടങ്ങി നിവര്‍ന്ന നട്ടെല്ലോടെയും ഉയര്‍ന്ന ശിരസോടെയും നില്‍ക്കുന്ന കലാകാരന്മാരും ഈ ട്രൂപ്പിലുണ്ട്. അവര്‍ എപ്പോഴും ന്യൂനപക്ഷം ആയത്‌കൊണ്ട് പരിപാടികളുടെ അജണ്ട നിശ്ചയിക്കന്‍ അവര്‍ക്ക് കഴിയാറില്ല.

ഓരോ എപ്പിസോഡിലും ഒന്നിനൊന്ന് മെച്ചപെട്ട പ്രകടനമാണ് പി.ബി ട്രൂപ്പ് നടത്തികൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ എല്ലാദിവസവും ഈ ഷോ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. മൂന്നുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ഷോ നടത്തറുള്ളത്. അടുത്ത ഷോയ്ക്കായി കാത്തിരിക്കുക.

അടുത്ത ഷോ തുടങ്ങുന്നതിന് മുമ്പേ പാര്‍ട്ടി ഓഫീസിന്റെ പേര് മാറ്റിയാല്‍ കൊള്ളാം. ഇനിയും ആ വലിയ സഖാവിനെ അപമാനിക്കരുത്. ജീവിക്കുന്ന “ഇതിഹാസ”ങ്ങളുടെ പേരുതന്നെ നല്‍കാവുന്നതാണ്. കേന്ദ്രത്തില്‍ “കാരാട്ട്” സെന്റര്‍ സംസഥാനത്തില്‍ “പിണറായി ഭവന്‍”, “ജയരാജന്‍സ് ക്യുബിക്കിള്‍” എന്നീ പേരുകള്‍ പരിഗണിക്കാവുന്നതാണ്. ശിങ്കിടികള്‍ കയ്യടിച്ചും കുരവയിട്ടും പാസാക്കും. ഒരു തരം രണ്ട് തരം മൂന്ന് തരം.

After The Show

എസ്. ആര്‍. പി:  “വി. എസിനെ ശാസിക്കാന്‍ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല.”
ടിന്റുമോന്‍:      “അച്ഛന്‍ പത്തായത്തില്‍ പോലും ഇല്ലെന്ന് പറയാന്‍ പറഞ്ഞു”


We use cookies to give you the best possible experience. Learn more