| Monday, 13th April 2015, 1:26 pm

ആന്ധ്രയില്‍ 130 മരംവെട്ടുകാരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെക്കന്തരാബാദ്: ആന്ധ്രാപ്രദേശില്‍ 130 വെട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് പോലീസ് പിടിയിലായത്. ഏപ്രില്‍ ഏഴിന് ചീറ്റൂരിലുള്ള ശേഷാചലം കാട്ടില്‍ വച്ച് രക്തചന്ദനമരം മുറിച്ച് കടത്താനെത്തിയവരെ പ്രത്യേക ദൗത്യസേന വെടിവെച്ചു കൊന്നിരുന്നു. അന്ന് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് വിശദീകരണം.

തമിഴ്‌നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ചിറ്റൂരില്‍ പോലീസ് ,വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 13 പേര്‍ തമിഴ്‌നാട് സ്വദേശികളായിരുന്നു. ഇരുപത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ചന്ദനക്കടത്തുകാരില്‍ നിന്നും ആക്രമണം നേരിട്ടപ്പോഴാണ് തിരിച്ചടിച്ചതെന്നായിരുന്നു പോലീസ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പോലീസുകാര്‍ക്കൊന്നും പോറല്‍ പോലുമേറ്റില്ലെന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ യാത്രക്കിടെ ബസില്‍ വെച്ച് പോലീസ് തലേ ദിവസം പിടികൂടിയെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇവര്‍ക്കൊപ്പം  യാത്ര ചെയ്യുകയും പോലീസ് അറസ്റ്റ് ചെയ്യാന്‍ വിട്ട് പോവുകയും ചെയ്ത ശേഖര്‍ എന്നയാളുടെ വിശദീകരണമാണ് പോലീസിന്റെ വാദം പൊളിച്ചത്. തൊഴിലാളികളെ വധിച്ചതില്‍ വന്‍ പ്രതിഷേധമനാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more