| Tuesday, 25th December 2018, 7:25 pm

ഇന്ന് പന്ത്രണ്ട് കഴിഞ്ഞ് ഒരു മിനുട്ടിനുള്ളില്‍ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് വി.എച്ച്.പിക്ക് വിട്ടു നല്‍കിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം; സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് ഒരു മിനുട്ടിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി വിശ്വഹിന്ദു പരിഷത്തിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയെന്ന്  പ്രഖ്യാപിക്കണം. മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ റാവുവിന്റെ സത്യവാങ്ങ്മൂലം മുന്‍നിര്‍ത്തിയായിരിക്കണം മോദിയുടെ പ്രഖ്യാപനം”- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Also Read അയോധ്യ കേസ് സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും

“ഇസ്‌ലാം വിശ്വാസപ്രകാരം പള്ളി അഭിവാജ്യ ഘടകമല്ല എന്ന് സൂചിപ്പിക്കുന്ന എന്റെ ഹരജി സുപ്രീം കോടതി സ്വീകരിച്ചിട്ടുണ്ട്. അത് മാത്രമല്ല, പള്ളിയിടെ കീഴില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്ന് അലഹബാദ് കോടതിയും സൂചിപ്പിച്ചിട്ടുണ്ട്”

“പുരാവസ്തു ശാസ്ത്രജ്ഞരും സമാനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ധൈര്യം കാണിച്ചാല്‍ ക്ഷേത്രം പെട്ടെന്ന് പണിയാവുന്നതേയുള്ളു. ഒരു ദിവസം പോലും നമ്മള്‍ ഇനി കാത്തിരിക്കരുത്”- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Also Read ‘ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല’; വെളിപ്പെടുത്തി പുരാവസ്തു ഗവേഷകർ

അതേസമയം സംഘപരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗമാര്‍ഗമെന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (അര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പുരാവസ്തുഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. അയോധ്യയില്‍ പള്ളിനിന്നിരുന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ പങ്കെടുത്ത സുപ്രിയാ വര്‍മ്മയും ജയാ മേനോനുമാന് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ തങ്ങള്‍ പരിശോധനയില്ലൂടെ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കളവായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

1993ല്‍, ബാബരി മസ്ജിദ് ധ്വംസനത്തിന് ഒരു മാസത്തിന് ശേഷം ഇന്ത്യുടെ അന്നത്തെ രാഷ്ട്രപതിയായ ശങ്കര്‍ ദയാല്‍ ശര്‍മയുടെ ഉത്തരവ് പ്രകാരം അയോധ്യയിലെ നിരവധി സ്ഥലങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള Aquisition of Certain Area at Ayodhya Ordinance മുന്നോട്ടു വച്ചിരുന്നു. ഈ ഓര്‍ഡിനന്‍സ് പിന്നീട് ബില്ല് ആയി അവതരിപ്പിക്കപ്പെട്ടു. അയോധ്യ ആക്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ബില്ല് പിന്നീട് പാര്‍ലമെന്റില്‍ പാസ്സാക്കുകയും ചെയ്തിരുന്നു.

അയോധ്യ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അയോധ്യയില്‍ 6.70 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും ഇവിടെ ക്ഷേത്രവും പള്ളിയും പണിയാന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു.

Image Credits: Hindustan Times

We use cookies to give you the best possible experience. Learn more