| Sunday, 17th May 2026, 8:56 am

നെതർലൻഡ്സിന് ശേഷം മോദി സ്വീഡനിലേക്ക്, 2018ന് ശേഷം ഇതാദ്യം; അജണ്ടകളിങ്ങനെ

ആദര്‍ശ് എം.കെ.

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ ഭാഗമായി നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി അദ്ദേഹം സ്വീഡനിലേക്ക് യാത്ര തിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാങ്കേതിക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

രണ്ട് ദിവസത്തെ നെതർലൻഡ്‌സ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർ‌ഷിപ്പ്’ എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു.

സെമികണ്ടക്ടറുകൾ, ഹരിത ഊർജ്ജം, പ്രതിരോധം, വാട്ടർ മാനേജ്‌മെന്റ്, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. ഹേഗിലെ കൊട്ടാരത്തിൽ രാജാവ് വില്യം-അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കി.

മെയ് 17, 18 തീയതികളിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ ക്ഷണപ്രകാരമാണ് മോദി സ്വീഡനിലെ ഗോഥൻബർഗ് സന്ദർശിക്കുന്നത്.

2018ന് ശേഷം പ്രധാനമന്ത്രി സ്വീഡനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. സ്വീഡിഷ് വ്യവസായത്തിന്റെയും നവീനതയുടെയും ഹൃദയഭാഗമായാണ് ഗോഥൻബർഗ് അറിയപ്പെടുന്നത്.

പ്രധാനമന്ത്രി ക്രിസ്റ്റേഴ്സണുമായി മോദി നടത്തുന്ന ചർച്ചയിൽ വ്യാപാരം, നിക്ഷേപം എന്നിവയ്‌ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ​ഗ്രീൻ ഇനീഷ്യേറ്റീവ്, സ്റ്റാർട്ടപ്പുകൾ, പ്രതിരോധം, ബഹിരാകാശ സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകും.


60 പ്രമുഖ യൂറോപ്യൻ സി.ഇ.ഒ-മാർ ഉൾപ്പെടുന്ന ‘യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി’യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ചടങ്ങിൽ പങ്കുചേരും.

2025ൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യാപാരം 7.75 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്. ഇന്ത്യയിലെ ഏഴാമത്തെ വലിയ യൂറോപ്യൻ നിക്ഷേപക രാജ്യമാണ് സ്വീഡൻ.

ഇന്ത്യയിലെ വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെയും വളരുന്ന വിപണിയെയും സ്വീഡിഷ് കമ്പനികൾ വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ച് വോൾവോ ഗ്രൂപ്പ് ഇന്ത്യ പോലുള്ള കമ്പനികൾ ഇന്ത്യയെ തങ്ങളുടെ സുപ്രധാന വളർച്ചാ കേന്ദ്രമായാണ് പരിഗണിക്കുന്നത്.

Content Highlight: PM Modi’s visit to Sweden

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more