| Monday, 16th March 2026, 10:52 pm

കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നു; ബീഹാര്‍-ഒഡീഷ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ബീഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനിന്നതിലും ഒഡീഷയില്‍ ക്രോസ് വോട്ട് ചെയ്തതിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബി.ജെ.പിയെ എതിര്‍ക്കുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ബി.ജെ.പിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഒഡീഷയില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിങ് വഴിയൊരുക്കി. ബി.ജെ.പിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടി തന്നെയാണ് പിന്നാമ്പുറത്തില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.

ബീഹാറില്‍ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതോടെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബി.ജെ.പിയുടെ രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ‘സഹായം’ വീണ്ടും നിര്‍ണായകമായി. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരുടെ രാജിയും ക്രോസ് വോട്ടിങ്ങും രാഷ്ട്രീയ കള്ളക്കളികളും വഴി ബി.ജെ.പിക്ക് അധിക രാജ്യസഭാ സീറ്റുകള്‍ ലഭിക്കാന്‍ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2024ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റില്‍ ബി.ജെ.പി വിജയിച്ചത് എങ്ങനെയെന്ന് നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി സഹായിച്ചതുകൊണ്ട് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുദ്രാവാക്യങ്ങളില്‍ ബി.ജെ.പി വിരുദ്ധത, പ്രവര്‍ത്തിയില്‍ ബി.ജെ.പിക്ക് കൈത്താങ്ങ്. ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. ബി.ജെ.പിയെ നിര്‍ലജ്ജം സഹായിക്കുന്ന കോണ്‍ഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹരിക്കുന്നതിന് തുല്യമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ ബി ടീം കോണ്‍ഗ്രസല്ലാതെ പിന്നെ ആരാണെന്നും അദ്ദേഹം ചോദിച്ചു.

മനോഹര്‍ പ്രസാദ്, സുരേന്ദ്ര കുശ്വാഹ, മനോജ് വിശ്വാസ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ഒഡീഷയില്‍ രമേഷ് ജെന, ദാശരഥി ഗൊമാംഗോ, സോഫിയ ഫിറോഡസ് എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ക്രോസ് വോട്ട് ചെയ്തത്.

Content Highlight: Pinarayi Vijayan reacts to Congress MLAs abstaining from Bihar Rajya Sabha elections and cross voting in Odisha

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more