തിരുവനന്തപുരം: ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ആഭ്യന്തര മന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ സി.പി.ഐ.എം നേതാവ് കെ.എസ്. അരുൺകുമാറിനെതിരെ കേസെടുത്ത നടപടി ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിക്കെതിരെയല്ല, മറിച്ച് ഈ വിഷയത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന സമീപനത്തെക്കുറിച്ചാണ് അരുൺകുമാർ പ്രതികരിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഏത് കാറിൽ കയറുന്നു എന്ന് വരെ ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച മാധ്യമങ്ങൾ, യു.ഡി.എഫ് മന്ത്രിമാരുടെ കാര്യത്തിൽ പുലർത്തുന്ന മൗനം വലതുപക്ഷത്തോടുള്ള പ്രത്യേക ആനുകൂല്യമാണ്. ഈ ഇരട്ടത്താപ്പാണ് അരുൺകുമാർ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ കേരളത്തിലെ ജനാധിപത്യ സമൂഹം മുട്ടുമടക്കില്ലെന്നും അദ്ദേഹം കുറിച്ചു.
അരുൺകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും ആവശ്യപ്പെട്ടു.
Content Highlight:Pinarayi Vijayan hits out at the government over the case against Arun Kumar.